ആറു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് ആണവ യുഗത്തോട് വിട പറഞ്ഞ് ജര്‍മനി. ഇതുവരെയും പ്രവര്‍ത്തിച്ചിരുന്ന എംസ്‍ലാന്‍ഡ്, ഇസാര്‍ 2, നെക്കര്‍വെസ്തീം എന്നീ മൂന്ന് ആണവ നിലയങ്ങള്‍ക്കാണ് അവസാനമായി താഴുവീണത്.
രാജ്യത്ത് 20 വര്‍ഷം മുമ്പ് ആരംഭിച്ച പ്രക്രിയ ഇതോടെ ശുഭ പര്യവസാനമായതായി ഭരണകൂടം അറിയിച്ചു.
1970കളില്‍ രാജ്യത്ത് ശക്തമായ ആണവ വിരുദ്ധ പ്രക്ഷോഭം അരങ്ങേറിയിരുന്നു. പുതുതായി ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയായിരുന്നു സമരം. അന്ന് തുടക്കമായ പ്രക്ഷോഭമാണ് ഇന്ന് ഫ്രഞ്ച് സര്‍ക്കാറിലെ ഭരണകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്ക് ജന്മം നല്‍കിയത്. 1979ല്‍ പെന്‍സില്‍വാനിയിലെ ത്രീമൈല്‍ ഐലന്‍ഡ് ആണവ നിലയ ചോര്‍ച്ച, 1986ലെ ചെര്‍ണോബില്‍ ദുരന്തം തുടങ്ങിയവ ആണവവിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കി.
ജര്‍മനി ഘട്ടംഘട്ടമായി ആണവമുക്തമാകുമെന്ന് 2000ല്‍ പ്രഖ്യാപനമുണ്ടായി. നിലയങ്ങള്‍ അടച്ചുപൂട്ടുന്ന പ്രക്രിയക്കും തുടക്കമായി. 2011ല്‍ ഫുകുഷിമ ദുരന്തം കൂടി വന്നതോടെ ആവശ്യത്തിന് ശക്തിയേറി. ഏറ്റവുമൊടുവില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം വന്നതോടെ ഊര്‍ജ പ്രതിസന്ധി മണത്ത രാജ്യം അവശേഷിച്ച നിലയങ്ങള്‍ അടച്ചുപൂട്ടുന്ന സമയപരിധി നീട്ടി. ഇതാണ് ഏപ്രില്‍ 15ഓടെ അവസാനമായി അടച്ചുപൂട്ടിയത്. 30ലേറെ ആണവ നിലയങ്ങളാണ് ജര്‍മനിയില്‍ ഉണ്ടായിരുന്നത്. എല്ലാം പ്രവര്‍ത്തനം നിര്‍ത്തിയ രാജ്യം ഹരിതോര്‍ജം കൂടുതലായി ഉപയോഗിച്ച് ഇന്ധനത്തിനുള്ള ആവശ്യം നിറവേറ്റുമെന്നാണ് കരുതുന്നത്.
എന്നാല്‍, കാര്‍ബണ്‍ വിഗിരണം കുറവുള്ള ഊര്‍ജ സ്രോതസ്സെന്ന നിലക്ക് ആണവോര്‍ജം വേണ്ടെന്നു വെക്കുന്നത് ശരിയായില്ലെന്ന പക്ഷക്കാരും രാജ്യത്തുണ്ട്. ആണവോര്‍ജത്തിന് സമാനമായി കല്‍ക്കരി നിലയങ്ങളും 2038ഓടെ അവസാനിപ്പിക്കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 80 ശതമാനം ഊര്‍ജവും പുനരുല്‍പാദക സ്രോതസ്സുകളില്‍നിന്ന് കണ്ടെത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.
അതിനിടെ, നിലയങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടെങ്കിലും ആണവ വിഗിരണ ശേഷിയുള്ള മാലിന്യങ്ങള്‍ എന്തു ചെയ്യുമെന്ന ആധി രാജ്യത്തെ വേട്ടയാടുകയാണ്. ആയിരക്കണക്കിന് വര്‍ഷം കഴിഞ്ഞാലും നിലനില്‍ക്കാന്‍ ശേഷിയുള്ളതാണിവ. ഓരോ നിലയത്തിനുമരികെയുള്ള താത്കാലിക സംഭരണികളിലാണ് ഇവ ശേഖരിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് വര്‍ഷം കഴിഞ്ഞും ഇവ സുരക്ഷിതമായി നില്‍ക്കുന്ന സ്ഥിരം കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് അധികൃതര്‍. നൂറുകണക്കിന് മീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്താകണം ഈ സംഭരണികള്‍ ഒരുക്കുന്നത്. ഭൂചലന സാധ്യതയില്ലാത്ത ഉറപ്പുള്ള പാറകളിലാകണമെന്നതുള്‍പ്പെടെ കടുത്ത നിബന്ധനകള്‍ പാലിച്ചാകണം ഇവയുണ്ടാകേണ്ടത്.