അമേരിക്ക മുക്കിയ ജപ്പാനിസ് കപ്പല്‍ കണ്ടെത്തി
രണ്ടാംലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് 1,060പേരുമായി സൗത്ത് ചൈന കടലില്‍ മുങ്ങിയ ജപ്പാനീസ് കപ്പല്‍ മൊണ്ടിവിഡിയോ മോരുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി രണ്ടാംലോക മഹായുദ്ധ കാലത്ത് അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് 1,060പേരുമായി സൗത്ത് ചൈന കടലില്‍ മുങ്ങിയ ജപ്പാനീസ് കപ്പല്‍ മൊണ്ടിവിഡിയോ മോരുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
കപ്പല്‍ മുങ്ങി 80 വര്‍ഷത്തിന് ശേഷം, കടലിനടിയില്‍ 4,000 മീറ്റര്‍ താഴ്ചയിലാണ് അന്വേഷണ സംഘം ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിത്. ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തങ്ങളില്‍ ഒന്നാണ് മോരുവിന്റെ തകര്‍ച്ച. 1942 ജൂലൈ ഒന്നിനാണ് തടവുകാരെയും ഓസ്ട്രേലിയന്‍ സൈനികരെയും വഹിച്ചുകൊണ്ടുള്ള യാത്രയിലായിരുന്ന കപ്പല്‍ അമേരിക്കന്‍ ആക്രമണത്തില്‍ മുങ്ങിയത്. പാപ്പുവ ന്യൂഗിനിയയിലെ ടൗണ്‍ഷിപ്പ് ആയിരുന്ന റബൗലില്‍ നിന്ന് തടവുകാരും 830 ഓസ്ട്രേലിയന്‍ സൈനികരുമായാണ് കപ്പല്‍ പുറപ്പെട്ടത്.
യുഎസ് ടോര്‍പ്പിഡോയുടെ ആക്രമണത്തിലാണ് കപ്പല്‍ കര്‍ന്നത്. ഈ വര്‍ഷം ആദ്യം, കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു പര്യവേഷക സംഘത്തെ നിയോഗിച്ചിരുന്നു. മാരിടേം ആര്‍ക്കിയോളജിസ്റ്റുകള്‍, ഓപ്പറേഷന്‍സ് ആന്റ് റിസര്‍ച്ച് സ്പെഷ്യലിസ്റ്റുകള്‍, മുന്‍ നാവിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ദിവസങ്ങളെടുത്ത് നടത്തിയ തെരച്ചിലിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടലില്‍ വര്‍ഷങ്ങളായി ദുഖിക്കുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസം നല്‍കുന്നതാണ് കപ്പലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് എന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനേസ് പറഞ്ഞു.
സിഡ്നിയിലെ സൈലന്റ് വേള്‍ഡ് ഫൗണ്ടേഷന്‍, ഡച്ച് ഡീപ് സെര്‍വെ ടീം ആയ ഫുഗ്രോ എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തിയത്. രണ്ടായി പിളര്‍ന്ന നിലയിലാണ് കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്. കടലിനടയില്‍ ടൈറ്റാനിക് കണ്ടെത്തിയതിലും ആഴത്തിലാണ് ഈ കപ്പല്‍ സ്ഥിതിചെയ്യുന്നത്.