സര്‍ക്കാര്‍ സഹായം തേടി സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബം
കണ്ണൂര്‍: ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍നിന്നു നാട്ടിലേക്കു മടക്കികൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സഹായം തേടി വെടിവയ്പില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ ടെലി സൈബല്ലയും മകളും.ഖാര്‍ത്തൂമിലെ ഫ്ലാറ്റില്‍ കുടുങ്ങിയിട്ട് ഒന്‍പത് ദിവസ മായെന്നും കുടിവെള്ള പോലും ലഭ്യമല്ലെന്നും ഇക്കാര്യത്തില്‍ എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം.
സൈന്യവും അര്‍ധസൈന്യവും അധികാരപോരാട്ടം നടത്തുന്ന സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റില്‍ ഏപ്രില്‍ 15 നാണ് സൈബല്ലയുടെ ഭര്‍ത്താവും കണ്ണൂര്‍ ആലക്കോട് സ്വദേശിയുമായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോടു ഫോണില്‍ സംസാരി ക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്.
സംഘര്‍ഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്തുനിന്നു മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെന്‍റില്‍ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്കു മാറ്റിയത്. എട്ടു ദിവസമായി ഫ്ലാറ്റിന്റെ അടിത്തട്ടില്‍ കഴിയുകയാണു സൈബല്ല. നിലവില്‍ കുടിവെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ്.
നാട്ടിലേക്കു മടക്കികൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് സൈബല്ല യുടെ ആവശ്യം. സൈബല്ലയുടെ ഫ്ലാറ്റിലെ മറ്റ് രാജ്യക്കാരായ താമസക്കാരെ അതത് രാജ്യക്കാര്‍ ഇതിനകം മടക്കിക്കൊണ്ടുപോയി. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍നിന്നു തങ്ങളെ രാജ്യത്തേക്കു മടക്കിക്കൊണ്ടുപോകുന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് സൈബല്ല പറയുന്നു.
രാജ്യത്തെ പൗരന്‍മാരെ മടക്കിക്കൊണ്ടുവരാന്‍ തയാറെടുപ്പുകള്‍ നടക്കുന്നതായി നേരത്തേ എംബ സി അറിയിച്ചിരുന്നു. നിലവില്‍ എപ്പോള്‍ ദൗത്യം നടക്കുമെന്നതില്‍ വിവരങ്ങളൊന്നുമില്ലാത്തതുമൂലം നാട്ടിലെ ബന്ധുക്കളും ആശങ്കയിലാണ്.