പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫും 3200 കോടിയുടെ വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിക്കും. കൊച്ചിയിൽ നിന്ന് രാവിലെ 10.15നാണ് തിരുവനന്തപുരത്തെത്തുന്നത്. എയർപോർട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും.
10.30നാണ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നടക്കുക. 10.50വരെ അവിടെ ചെലവിടുന്ന പ്രധാനമന്ത്രി ട്രെയിനിൽ സജ്ജമാക്കിയ കോച്ചിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. 11ന് സെൻട്രൽ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടർ മെട്രോയും പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ– പളനി– പാലക്കാട് സെക്‌ഷൻ റെയിൽപാതയും നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ട്.
ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി, തിരുവനന്തപുരം– ഷൊർണൂർ സെക്‌ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കും. 12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണപ്രദേശമായ ദാദ്രനഗർ ഹവേലിക്ക് പുറപ്പെടും.