ചിന്നക്കനാല്‍: ആനയെ ഒരേ സമയം പേടിയും, കമ്പവും, വാത്സല്യവുമാണ് മലയാളികള്‍ക്ക്. പറഞ്ഞുപകര്‍ന്നു കേള്‍ക്കുന്ന ആനക്കഥകള്‍ എത്രയോ. ഇടുക്കിയിലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ പൂണ്ടുവിളയാടുന്ന അരിക്കൊമ്പനെ കുറിച്ചും കഥകള്‍ എത്രയോ. കുട്ടിക്കാലത്തെ, അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്ബന്‍, പില്‍ക്കാലത്ത് ഒരു റിബലായി മാറുകയായിരുന്നു എന്നാണ് ഒരു കഥ. 36 വര്‍ഷം മുമ്ബത്തെ കഥയാണ് നാട്ടുകാര്‍ പറയുന്നത്. കേട്ടാല്‍ കെട്ടുകഥയാണെന്ന് തോന്നും. പക്ഷേ അതല്ല അനുഭവകഥയാണെന്ന് അവര്‍ ആണയിട്ട് പറയും. അമ്മയുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷം അമ്മയെ നഷ്ടപ്പെട്ട ഏലക്കാടുകള്‍ക്കിടയിലെ സ്ഥലത്ത് വരാറുണ്ടത്രെ. ആദ്യം കൂട്ടാനകള്‍ക്കൊപ്പവും, പിന്നീട് 20 വര്‍ഷമായി ഒറ്റയ്ക്കും അരിക്കൊമ്പന്‍ വന്നുപോകുന്നു. അരിക്കൊമ്പന്‍ പെട്ടെന്നൊരു നാള്‍ വില്ലനായതല്ലെന്നും നാട്ടുകാരുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. മനുഷ്യനും, മൃഗവും തമ്മിലുള്ള ചെറിയ സംഘര്‍ഷങ്ങള്‍ വളര്‍ന്ന്, അവരുടെ ആവാസ വ്യവസ്ഥയില്‍, മനുഷ്യര്‍ വില്ലരായി കടന്നുകൂടിയപ്പോള്‍, അരിക്കൊമ്പനും വില്ലനായി എന്നാണ് കഥയുടെ സാരം. ആ കഥ ടെലിവിഷന്‍ ചാനലില്‍ ഒരു നാട്ടുകാരന്‍ മുമ്പ് പറഞ്ഞത്
അരിക്കൊമ്പന്‍ വികൃതിയാണ്. വീടുകള്‍ തകര്‍ത്തിട്ടുണ്ട്, കൃഷി സ്ഥലം നശിപ്പിച്ചിട്ടുണ്ട്, ഏഴുപേരെ വകവരുത്തിയിട്ടുണ്ട്. എന്നിരുന്നാലും അരിക്കൊമ്പനെ മയക്കുവെടി വച്ച് കൊണ്ടുപോകുമ്ബോള്‍ ചിന്നക്കനാലുകാര്‍ക്ക് കരച്ചില്‍ വരും. ഇന്ന് ആനയെ മയക്കുവെടി വച്ച് തളച്ച് കുങ്കിയാനകളുടെ സഹായത്തോടെ കൊണ്ടുപോകുമ്ബോള്‍ പലരും കരയുന്നുണ്ടായിരുന്നു. അമ്മമാര്‍ക്ക് കുട്ടികളെ നഷ്ടപ്പെട്ട പോലെ. സ്വന്തം മകനെ എന്നെന്നേക്കുമായി അകറ്റുന്ന പോലെ. ഒന്നും പറയാനാവാതെ വാക്കുകള്‍ മുറിഞ്ഞ് പലരും കണ്ണീര് തുടയ്ക്കുന്നുണ്ടായിരുന്നു.
‘എനിക്കൊന്നും പറയാനില്ലാതായി..എന്നാ പറയാനാ..നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്‍ പോകുവല്ലേ…പിന്നെന്നാ പറയാനാ.. എന്റെ മകന്‍ പോകുന്നത് പോലെ തന്നെയാ..എന്റെ മകനെ ഒരുദിവസം പോലും കാണാതെ താങ്ങാന്‍ പറ്റില്ല..അതുപോലെയാണ്..ഇപ്പോ അവനെ കൊണ്ടുപോകുന്നത്‘, ഒരമ്മ പറഞ്ഞു. അരിക്കൊമ്ബനെ അവന്റെ ആവാസ വ്യവസ്ഥയില്‍ നിന്ന് വീട്ടില്‍ നിന്ന് കുടുംബത്തില്‍ നിന്ന് കൂട്ടുകാരില്‍ നിന്ന് ഒക്കെ പറിച്ചെറിയുകയാണ്. നഗരവാസികള്‍ എന്തൊക്കെ പറഞ്ഞാലും, ചിന്നക്കനാലുകാര്‍ക്ക് അരിക്കൊമ്ബനോട് വാത്സല്യമാണ്. വികൃതിത്തരങ്ങള്‍ പലതും പൊറുക്കാന്‍ വിഷമമെങ്കിലും. അങ്ങനെയൊരു വിഷമസന്ധിയിലാണ് അവര്‍.
ആ കഥ ടെലിവിഷന്‍ ചാനലില്‍ ഒരു നാട്ടുകാരന്‍ മുമ്പ് പറഞ്ഞത് ഇങ്ങനെ: ’87 ഡിസംബര്‍. ഡേറ്റ് ക്യത്യമായി ഓര്‍ക്കുന്നില്ല. ഈ ആന ഇതിന്റെ തൊട്ട് കിഴക്കേ സൈഡില് ഇങ്ങനെ അവശയായി നില്‍ക്കുവാ. പതുക്കെ ആന അവിടുന്ന് കുറച്ച് നീങ്ങി കഴിഞ്ഞപ്പോള്‍, കുന്നിന്റെ മുകളില്‍ വന്നപ്പോള്‍, കയ്യാലക്കെട്ടേല്‍ ചവിട്ടി, കയ്യാല സഹിതം മറിഞ്ഞ് ആന താഴേക്ക് വീണു. കയ്യാലക്കെട്ടേന്ന് വീണ ആനയ്ക്ക് എണീല്‍ക്കാന്‍ പറ്റാതെ വന്നു. ബാക്കി ആനകള് കൂടി എണീപ്പിക്കാന്‍ നോക്കി നടക്കാതെ വന്നപ്പോള്‍, അതുങ്ങള് പോയി. കുഞ്ഞും തള്ളയും ഇവിടെ നിന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോളേക്കും ആന മരിച്ചു.
മൂന്നാമത്തെ ദിവസം, ഒരു ദിവസം ഈ കുഞ്ഞ് കൂടെ നിന്നു. മൂന്നാമത്തെ ദിവസം കൂട്ടാന വന്ന് കുഞ്ഞിനെ കൊണ്ടുപോയി. അരിക്കൊമ്ബന് അന്ന് ഉദ്ദേശം ഒരുരണ്ടുവയസ്. ഇടത്തരം പോത്തിന്റെ അത്രയും ഉയരം. കൊമ്ബ് ഒരു സിഗരറ്റിന്റെ നീളത്തില്‍. അത്രയും നീളത്തില്‍ പുറത്തേക്ക് വരണേയുള്ളു. അവനാന്ന് ഞങ്ങള്‍ കൃത്യമായി പറയാന്‍ കാരണം വര്‍ഷാവര്‍ഷം ആ ആന ഇവിടെ വരാന്‍ തുടങ്ങി. ആദ്യം കൂട്ടമായിട്ടാണ് വന്നോണ്ടിരുന്നത്. ഇവന്‍ ഇച്ചിരി പ്രായമായി കഴിഞ്ഞപ്പോള്‍, 20 വര്‍ഷമായിട്ട് ഇവന്‍ തന്നെയാണ് വരുന്നത്. അതാണ് ഈ ആനയാണെന്ന് പറയാന്‍ കാരണം…അമ്മയെ കുട്ടിക്കാലത്തെ നഷ്ടപ്പെട്ടതിന്റെ വൈരാഗ്യം കാരണം ആകാം ആളുകളെ ഓടിക്കാന്‍ തുടങ്ങിയത്. ഇത് കെട്ടുകഥയല്ല, അനുഭവത്തില്‍ ഉള്ള കഥയാണ്. ക്യത്യമായിട്ടറിയാം. ഈ നവംബര്‍ അവസാനവും അരിക്കൊമ്ബന്‍ അമ്മ ചരിഞ്ഞ സ്ഥലത്ത് വന്നിരുന്നു. ഈ സ്ഥലത്ത് വന്ന് കൃത്യമായിട്ട് അവന്റെ അമ്മ നില്‍ക്കുന്ന സ്ഥലത്ത് വന്ന്, അര മണിക്കൂര്‍ നേരം സൈലന്റായി നിന്ന് താഴെയിറങ്ങി പോയി അവിടെ നോക്കിയേച്ചാണ് അവന്‍ തിരിച്ചുകയറി പോയത്.’
ഇക്കഥ മാത്രമല്ല, തന്റെ ഇണയ്ക്കും, കുഞ്ഞിനുമൊപ്പം കൂട്ടത്തിന്റെ രക്ഷകനായി നടക്കുന്ന അരിക്കൊമ്ബന്റെ ദൃശ്യങ്ങളും ഇതിനകം മനുഷ്യര്‍ കണ്ടുകഴിഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയാനയെ തേടി പിടിച്ച് കൂട്ടത്തിലാക്കുന്നതില്‍ വേവലാതിപ്പെടുന്ന പാവം, ശാന്തനായ അരിക്കൊമ്ബന്‍. റേഷന്‍ കടകള്‍ തകര്‍ത്ത് അരി തിന്നുന്ന അരിക്കൊമ്ബന്റെ മറ്റൊരു മുഖം. വീഡിയോയില്‍ ഈ മുഖം കണ്ടിട്ട് ആളുകള്‍ കമന്റിലൂടെ ചോദിക്കുന്നു, ദൈവങ്ങളെ ഈ ആനയെ അവന്റെ കാട്ടില്‍ ജീവിക്കാന്‍ അനുവദിക്കു.
എന്തായാലും, സര്‍ക്കാരും വനം വകുപ്പും അരിക്കൊമ്ബനെ പൂട്ടിലിടണം എന്ന അഭിപ്രായക്കാരായിരുന്നു. അരിക്കൊമ്ബന്‍ അപകടകാരിയെന്നാണ് ഹൈക്കോടതിയില്‍ വനം വകുപ്പിന്റെ സത്യവാങ്മൂലം നല്‍കിയത്. 2005ന് ശേഷം ചിന്നക്കനാല്‍–ശാന്തന്‍പാറ ഭാഗത്ത് 34 പേര്‍ ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴ് പേരെ കൊന്നത് അരിക്കൊമ്ബനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങള്‍ തകര്‍ത്തു. 2017ല്‍ മാത്രം തകര്‍ത്തത് 52 വീടുകളും ഷോപ്പുകളുമാണ്.
നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്ബനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് ശക്തമായ നിലപാടെടുത്തു അരിക്കൊമ്ബനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ, വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി.