മുംബൈ: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് (ഗോ എയർ) പാപ്പര്‍ അപേക്ഷയുമായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ എല്ലാ സർവീസുകളും കമ്പനി റദ്ദാക്കി.
ഗോ എയർ സർവീസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവൻ പണവും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾ പണം അടച്ച രീതിയിൽ തന്നെ പണം തിരികെ നൽകും. തങ്ങളാൽ കഴിയുന്ന എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. കമ്പനി വെബ്സെെറ്റിൽ നിന്നും ആപ്പുകളിലൂടെയും ടിക്കറ്റെടുത്തവര്‍ക്ക് അതാത് അക്കൗണ്ടുകളിലേക്ക് പണം മടക്കിനല്‍കും.
നിലവിലെ പ്രതിസന്ധിയിൽ ടിക്കറ്റ് തുക തിരികെ നൽകുന്നത് മാത്രമാണ് സാധ്യമാവുകയെന്ന് എയർലെെൻസ് അറിയിച്ചു. മറ്റ് എയർലെെനുകളിലേക്ക് ടിക്കറ്റ് മാറ്റി നിശ്ചയിക്കാനാവില്ല. ടിക്കറ്റ് ലഭ്യതയിൽ അനിശ്ചിതത്വമുള്ളതിനാൽ മറ്റ് തീയതികളിലേക്ക് പുനഃക്രമീകരിക്കാനാവില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.
എൻ.സി.എൽ.ടി. അപേക്ഷ അംഗീകരിച്ചാൽ സർവീസുകൾ പുനരാരംഭിക്കും. ഇക്കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ.) അറിയിച്ചിട്ടുണ്ട്. പാപ്പര്‍ അപേക്ഷ നൽകാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. കമ്പനിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അത് അത്യാവശ്യമായിരുന്നെന്ന് കമ്പനി സി.ഇ. ഒ. കൗശിക് ഖോന പറഞ്ഞു