ശ്രീജ.എസ്
ന്യൂഡൽഹി :ദില്ലിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് സ്റ്റാക്ക് പാര്‍ക്കിംഗ് ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ആര്‍ കെ സിങ്ങും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും കഴിഞ്ഞ ദിവസം ഉദ്ഘാടനം നിര്‍വ്വഹിച്ചു. 136 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ശേഷിയുള്ളതാണിത്. 39.8 മീറ്റര്‍ ടവര്‍ പാര്‍ക്കിംഗ് 878 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 18.20 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചതെന്ന് സൗത്ത് ദില്ലി കമ്മീഷണര്‍ ഗ്യാനേഷ് ഭാരതി പറഞ്ഞു.
പാര്‍ക്കിംഗിന്റെ പ്രവേശനത്തിലും പുറത്തുകടക്കുമ്പോഴും ഒരു ബൂം ബാരിയറുള്ള ഒരു ഓട്ടോമേറ്റഡ് ടിക്കറ്റ് ഡിസ്പെന്‍സര്‍ ഉണ്ട്. മണിക്കൂറിന് 20 രൂപ, 24 മണിക്കൂറിന് 100 രൂപ, പകലിന് മാത്രമുള്ള പ്രതിമാസ പാസ് 1,200 രൂപ, പ്രതിമാസം രാത്രിയും പകലും 2,000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗില്‍ നാല് ടവറുകളാണുള്ളത്. ഓരോന്നിനും 17 ലെവലുകള്‍ ഉണ്ട്. ഓരോ ടവറിനും എട്ട് എസ്‌യുവികളും 26 സെഡാനുകളും ഉള്‍പ്പെടെ 34 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ആകെ 32 എസ്‌യുവികളും 104 സെഡാനുകളും ഉള്‍പ്പെടെ 136 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സൗകര്യമുണ്ട്.