ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ പാലമായ മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് ഉടൻ തുറക്കും. പാലം തുറക്കുന്നതോടെ സെൻട്രല്‍ മുംബൈ സെവ്രിയില്‍ നിന്നും നവി മുംബൈയിലെ ചിര്‍ലെയിലേക്ക് 20 മിനിറ്റിനുള്ളില്‍ എത്തിച്ചേരാൻ സാധിക്കും. നിലവില്‍, മുംബൈയില്‍ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാലം തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി അവലോകനം നടത്തിയിട്ടുണ്ട്.
18,000 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 22 കിലോമീറ്റര്‍ നീളവും, 301.01 മീറ്റര്‍ വീതിയുമാണ് പാലത്തിന് ഉള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പാലത്തിലൂടെ സഞ്ചരിക്കാൻ സാധിക്കും. പാലം തുറക്കുന്നതോടെ ഗോവ, പൂനെ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയുന്നതാണ്. ജപ്പാൻ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുക എന്നതാണ് പാലത്തിന്റെ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. 2018 ഏപ്രിലിലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റീജ ഡെവലപ്മെന്റ് അതോറിറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല.