ചെന്നൈയില്‍നിന്ന് ശ്രീലങ്കയ്‌ക്കുള്ള ആദ്യ അന്താരാഷ്‌ട്ര ക്രൂയിസ് കപ്പല്‍ ‘എംവി എംപ്രസ്’ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചെന്നൈ തുറമുഖത്ത് 17.21 കോടി രൂപ ചെലവില്‍ സ്ഥാപിച്ച അന്താരാഷ്‌ട്ര ക്രൂയിസ് ടൂറിസം ടെര്‍മിനലിന്റെ ഉദ്ഘാടനവും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു. 2,880 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള കപ്പലില്‍ 3,000 യാത്രക്കാര്‍ക്ക് യാത്രചെയ്യാനാകും.
2022-ലാണ് ക്രൂയിസ് സര്‍വ്വീസിനായുള്ള ധാരണാപത്രം ഒപ്പുവെച്ചത്. ചെന്നൈ- ശ്രീലങ്ക തീരങ്ങള്‍ക്ക് ചുറ്റും സമ്പന്നമായ പൈതൃകവും സംസ്‌കാരവുമുണ്ട്. അതുപോലെതന്നെ ഇന്ത്യയില്‍ ക്രൂയിസ് ടൂറിസത്തിന്റെ സാധ്യതകള്‍ ഏറെയാണ്. ചെന്നൈ ശ്രീലങ്ക തീരങ്ങള്‍ക്ക് ഇടയിലായി പുതിയ ക്രൂയിസ് സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ അത് ടൂറിസത്തിന്റെ ഒരു പുതിയ അദ്ധ്യായം തന്നെയാണ് സൃഷ്ടിക്കുന്നതെന്നും ഉദ്ഘാടന വേളയില്‍ സോനോവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അധിക നിരക്കുകള്‍ നല്‍കാതെ ആഡംബര സൗകര്യങ്ങളും വിനോദവും ആസ്വദിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയിലെ ഹമ്പൻതോട്ട, ട്രിങ്കോമാലി, കാങ്കേശൻതുറൈ എന്നീ മൂന്ന് തുറമുഖങ്ങളിലേക്കാണ് ക്രൂയിസ് സര്‍വീസ് നടത്തുക.