കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ് ബസ്സുകളില്‍ ജൂലൈമുതല്‍ ഡ്രൈവര്‍മാരായി വനിതകളും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നിയമനം. തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസിലാണ് അടുത്ത മാസം മുതല്‍ വനിതാഡ്രൈവര്‍മാര്‍ ജോലിക്ക് കയറുക.
സ്വിഫ്‌റ്റിലെ ഡ്രൈവര്‍ തസ്‌തികയിലേക്ക് 112 പേര്‍ അപേക്ഷിച്ചിരുന്നു. 27 പേര്‍ അന്തിമപട്ടികയിലുണ്ട്. ആദ്യം 20 പേര്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സ്‌മാര്‍ട്ട് സിറ്റി പ്രോജക്ടില്‍നിന്ന് 113 ബസുകള്‍ ലഭിച്ചതിനാല്‍ കൂടുതല്‍പേര്‍ക്ക് ജോലി നല്‍കും. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്‌ട്രിക് ബസുകളിലാണ് ആദ്യനിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി. ഹെവി ലൈസൻസുള്ളവര്‍ പത്തുപേരുണ്ട്. മറ്റുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസി ഒരുമാസം പരിശീലനം നല്‍കി ഹെവി ലൈസൻസ് എടുത്ത് നല്‍കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റാണ് പരീക്ഷ നടത്തി പട്ടിക തയ്യാറാക്കിയത്. നിയമനം ലഭിക്കുന്നവര്‍ 12 മാസം ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും ഇൻസെന്റീവും ലഭിക്കും. പത്താംക്ലാസാണ് അടിസ്ഥാനയോഗ്യതയായി നിശ്‌ചയിച്ചതെങ്കിലും പട്ടികയില്‍ ഉള്ളവരില്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണ്.