അഖില്‍ ജെ.എല്‍.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു . പുതുതായി 2,682 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 2000 കടന്നു. 24 മണിക്കൂറുനിടെ പോലീസ് സേനയിൽ 114 പോസിറ്റീവ് കേസുകളുണ്ടായി.
കൊവിഡ് കണക്കിൽ ആശങ്കയ്ക്കൊപ്പം തന്നെ ആശ്വാസത്തിൻ്റെയും ദിവസമായിരുന്നു സംസ്ഥാനത്തിന്. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ രോഗമുക്തി നേടിയവരുടെ എണ്ണവും വർധിച്ചു. 8,381 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ഭേദമാകുന്നത് ഇതാദ്യമാണ്. അതിനിടെ സംസ്ഥാനത്ത് റെക്കോർഡ് മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറുനിടെ 116 പേരാണ് മരിച്ചത്. ഇതിൽ 38 മരണം മുംബൈയിലും 11 മരണം പൂനെയിലുമാണ്. ഇതോടെ മരണസംഖ്യ 2,098 ആയി ഉയർന്നു . 62, 228 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 1437 എണ്ണം മുംബൈയിലാണ്. 36,710 പേർക്കാണ് മുംബൈയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ 41 ഉം, കല്യാൺ – ഡോംബിവല്ലിയിൽ 31 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
ആരോഗ്യ പ്രവർത്തകർക്ക് പുറമേ പോലീസ് സേനയിൽ രോഗവ്യാപനം രൂക്ഷമായി. പുതുതായി 114 പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 2,325 ആയിരിക്കുന്നു പോലീസ് സേനയിലെ കൊവിഡ് ബാധിതർ. അതിനിടെ മുംബൈയിലെ ഭൂരിഭാഗം ആശുപത്രികളും കൊവിഡ് ആശുപത്രികളായി മാറിയതിനാൽ കൊവിഡ് ഇതര രോഗികൾക്കായി ശിവസേന ഓഫീസുകളെ പ്രാഥമിക പരിശോധന കേന്ദ്രങ്ങളാക്കി മാറ്റാൻ ശിവസേന തീരുമാനിച്ചു.