ന്യൂഡല്‍ഹി: രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. എൻ2, എൻ3 വിഭാഗങ്ങളില്‍പ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കുന്നത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഗഡ്‍കരി ട്വീറ്റില്‍ പറഞ്ഞു. ഈ തീരുമാനം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സുഖപ്രദമായ തൊഴില്‍ സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലും അതുവഴി അവരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും സഹായിക്കും. കൂടാതെ ദീര്‍ഘദൂര യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ക്ഷീണമുണ്ടാകാതിരിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ട്രക്കുകളില്‍ ഏസി ഘടിപ്പിക്കേണ്ടതിന്റെ സമയപരിധിയെ കുറിച്ച് മന്ത്രി പരാമര്‍ശിച്ചിട്ടില്ല.
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ ഗതാഗത മേഖലയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ തൊഴില്‍ സാഹചര്യങ്ങളും മാനസികാവസ്ഥയും സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഗഡ്‌കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ചിലര്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും കഠിനമായ ചൂടില്‍ ജോലി ചെയ്യാൻ നിര്‍ബന്ധിതരായ ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയൊരു ആശ്വാസം തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.