കൊച്ചി: ശൈത്യകാല ഡിമാന്‍റ് ഇന്ത്യൻ ചുക്ക് വിപണിയില്‍ വൻ പ്രകമ്പനങ്ങള്‍ക്ക് അവസരം ഒരുക്കാം, പച്ച ഇഞ്ചി വില സര്‍വകാലറിക്കാര്‍ഡിലേയ്ക്ക്.
പച്ച ഇഞ്ചിയുടെ വിലക്കയറ്റം വിരല്‍ ചൂണ്ടുന്നത് രൂക്ഷമായ ചുക്ക് ക്ഷാമത്തിലേയ്ക്കാണ്. ഇഞ്ചി കിലോ 280 രൂപയിലേയ്ക്ക് ചെറുകിട വിപണികളില്‍ കയറിയത‌് വിലയിരുത്തിയാല്‍ മൊത്തമാര്‍ക്കറ്റില്‍ വില ഇതിലുംഅല്‍പം കുറവാണെങ്കിലും ഇരുന്നൂറിനു മുകളില്‍ ഇഞ്ചി വാങ്ങി സംസ്കരിച്ച് ചുക്ക് വില്‍പനയ്ക്ക് ഇറങ്ങിയാല്‍ നഷ്ടക്കച്ചവടമാകും. വലിയോരു വിഭാഗം ചുക്ക് ഉത്പാദനത്തില്‍ നിന്നും പിൻവലിയുന്നത് രൂക്ഷമായ ചുക്ക് ക്ഷാമം വരുത്തിവെക്കും. മികച്ചയിനം ചുക്കിന് 240 രൂപ മാത്രമാണ്.
സ്ഥിതിഗതി മനസിലാക്കി പശ്ചിമേഷ്യൻ രാജ്യങ്ങള്‍ വില ഉയര്‍ത്തി വാങ്ങാൻ തയാറായാല്‍ 340 -420 തലത്തിലേയ്ക്ക് ചുക്ക് ആദ്യ കുതിപ്പില്‍ ഇടംപിടിക്കാം. നാടൻ ഇഞ്ചി വിപണിയുടെ ഹൃദയ സ്പന്ദനം നല്‍ക്കുന്ന സൂചന അതാണ്. അതേസമയം, വിപണിയുടെ ഹൃദയം മാത്രമല്ല, തലച്ചോറും നിയന്ത്രിക്കാൻ കെല്‍പ്പുള്ള വ്യവസായികള്‍ വിദേശ ചുക്ക് ഇറക്കുമതിക്ക് നീക്കം നടത്തിയാല്‍ ആഭ്യന്തരവില പ്രതീക്ഷയ്ക്കൊത്ത് ചൂടുപിടിക്കില്ല.
പിന്നിട്ട സീസണിലും വിത്ത് ഇഞ്ചി വില ഉയര്‍ന്നത് ചെറുകിട കര്‍ഷകരെ കൃഷിയില്‍നിന്നു പിൻതിരിപ്പിച്ചിരുന്നു. കര്‍ണാടകത്തില്‍ പാട്ടത്തിന് ഭൂമിയെടുത്തു ഇഞ്ചി ഇറക്കി ചുക്കാക്കിയവര്‍ വൻ വിലയെ ഉറ്റുനേക്കുകയാണ്. കൊച്ചിയില്‍ ചുക്ക് 23,000 – 24,000 രൂപയിലാണ്.