രാമയണ കഥകളിലൊക്കെയും വളരെയധികം പ്രാധാന്യമുള്ള പക്ഷി ശ്രേഷ്ഠനാണ് ജഡായു. രാവണനില്‍ നിന്നും സീതാദേവിയെ രക്ഷിക്കുന്നതിനായി പരിശ്രമിച്ചതും ഒടുവില്‍ രാവണന്റെ വെട്ടേറ്റ് പതിച്ചതുമെല്ലാം ഐതിഹ്യങ്ങളിലൂടെ നാം അറിഞ്ഞിട്ടുള്ള കഥകളാണ്.
ജഡായുവിന് പിന്നിലെ ഐതിഹ്യം
പുരാണത്തില്‍ സൂര്യന്റെ സാരഥിയായ അരുണന്റെയും ശ്യേനിയുടെയും പുത്രനാണ് ജഡായു. രാവണൻ പുഷ്പക വിമാനത്തില്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടുപോകുമ്ബോള്‍ ജഡായു ഇത് തടഞ്ഞുവെന്നാണ് ഐതിഹ്യം. രാവണനെ തടഞ്ഞ് സീതയെ രക്ഷിക്കാൻ ജഡായു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യുദ്ധവീരനായ രാവണൻ ചിറകരിഞ്ഞതോടെ അശക്തനായ ജഡായുവിന് സീതയെ കൊണ്ടുപോകുന്നത് നോക്കികിടക്കാനെ സാധിച്ചുള്ളൂവത്രെ..
പാറയുടെ മുകളില്‍ രാമൻ വരുന്നത് വരെയും ജഡായു ഇവിടെ കാത്തുകിടന്നു. തുടര്‍ന്ന് സീതയെ തിരഞ്ഞ് രാമനും ലക്ഷ്മണനും എത്തിയപ്പോള്‍ അവരോട് സംഭവിച്ച കാര്യങ്ങള്‍ അറിയിക്കുകയും രാവണൻ പോയ ദിശ കാണിച്ചുകൊടുക്കുകയും ചെയ്തു. ജാഡായു രാമന്റെ മടിയില്‍ കിടന്ന് ജീവൻ വെടിഞ്ഞുവെന്നാണ് കഥ. ഇത്തരത്തില്‍ വെട്ടേറ്റ് വീണു കിടക്കുന്ന ജഡായുവിന്റെ രൂപത്തിലാണ് ജഡായുപ്പാറയിലെ പക്ഷിയുടെ രൂപമുള്ളത്. രാമനായിരുന്നു ജഡായുവിനെ ഏറ്റവും ആദരവോട് സംസ്‌കരിച്ചതെന്നും ഐതിഹ്യങ്ങളില്‍ പറയപ്പെടുന്നു.
കൊക്കരണി
വെട്ടേറ്റ് വീണ് കിടന്ന സമയം ജഡായു ശ്രീരാമന്റെ വരവിനായി കാത്തിരിക്കവെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നതിനായി തന്റെ ചുണ്ടുകൊണ്ട് പാറയില്‍ ഉരസിയുരസി ഒരു ചെറിയ ജലപ്രവാഹം ഉണ്ടാക്കി. അത് ഇന്നും ഇവിടെ ജഡായുപ്പാറയില്‍ കാണാൻ സാധിക്കുമത്രെ. കൊക്കരണി എന്നാണ് ഇതിന്റെ പേര്.
കോദണ്ഡ രാമ ക്ഷേത്രം
ഭക്തരെ ജഡായുപ്പാറയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊന്ന് ജഡായുപ്പാറ കോദണ്ഡ രാമ ക്ഷേത്രമാണ്. ജഡായുവിന്റെ ശില്പത്തിനോട് ചേര്‍ന്നുതന്നെയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാമന്റെ പാദങ്ങള്‍ പതിഞ്ഞുവെന്ന് വിശ്വസിക്കുന്ന ജഡായുപ്പാറയില്‍ വരുന്നതും ഇവിടെ ക്ഷേത്രദര്‍ശനം നടത്തുന്നതും പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഇവിടെയെത്തുന്ന ഭക്തര്‍ രാമായണ പാരായണം നടത്താറുണ്ട് എന്നതും ഇവിടുത്തെ പ്രത്യേകതകളില്‍ ഒന്നാണ്.
200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമാണ് ജഡായുവിന്റെ ശില്പത്തിനുള്ളത്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ഇവിടേക്കെത്താറുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1200അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജഡായു ശില്പത്തിലേക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കാനാകും.ജഡായുവിന് ഉള്‍വശത്തേയ്‌ക്ക് കടക്കുവാൻ സാധിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ നിര്‍മ്മാണം.