പോത്തന്‍കോട് : മഹാത്മാക്കളുടെ യജ്ഞം സാക്ഷാത്ക്കരിക്കാന്‍ ഗുരു നമുക്ക് നല്‍കിയ വഴിയാണ് ശാന്തിഗിരിയുടേതെന്നും, ശിഷ്യന്മാരുടെ ത്യാഗമാണ് ഒരോ ആചാര്യ പരമ്പരയുടെയും വളര്‍ച്ചയ്ക്ക് ആധാരമെന്നും ഇന്‍ചാര്‍ജ് (സര്‍വ്വീസസ്) ജനറല്‍ അഡ്മിനിസ്ട്രേഷന്‍ സ്വാമി ജനപ്രഭ ജ്ഞാനതപസ്വി. ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ആചാരം ഇവിടെ നടപ്പിലാക്കേണ്ടിയിരിക്കുന്നു, പുണ്യഭൂമിയായ ഭാരതത്തിൻെറ ഇന്നത്തെ പരസ്പര വിദ്വേഷവും സ്പര്‍ദ്ധയും നിറഞ്ഞ അവസ്ഥയും ദാരിദ്രവും കുറയ്ക്കണമെന്നും, പുണ്യാംശം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആരാധനാദോഷം ഇവിടെനിന്ന് ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു. ഇന്നലെ ( 06.08.2023(ഞായറാഴ്ച) വൈകിട്ട് 7 മണിക്ക് നടന്ന ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ(റൂറൽ) യുടെ പരിധിയിൽപ്പെട്ട ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിൻെറ നവപൂജിതം-97’നോടനുബന്ധിച്ചുള്ള സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കെ.രവീന്ദ്രൻ പിള്ളയുടെ ഭവനമായ ‘’ശാന്തിമന്ദിര’’ത്തിൽ വച്ച് നടന്ന സത്സംഗത്തിന് ശാന്തിഗിരി മാതൃമണ്ഡലം കോ-ഓർഡിനേറ്റർ(സർവ്വീസസ്)ആർ.എസ്സ്.മഞ്ജുള സ്വാഗതം ആശംസിച്ചു.
ഗുരുവിനെ ലോകത്തിന് മഹത്വപ്പെടുത്തി കൊടുക്കണമെന്നും, പുതിയ തലമുറയെ ആശ്രമസംസ്കാരത്തിനനുസരിച്ച് വളർത്തിയെടുക്കണമെന്നും ശാന്തിഗിരി ശാന്തിമഹിമ കോ-ഓർഡിനേറ്റർ ബ്രഹ്മചാരി.എസ്സ്.വന്ദനൻ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ ഇ.സജീവൻ ആശംസാപ്രസംഗത്തില്‍ വ്രതത്തിൻെറ നിർവ്വചനം, സഞ്ചിത കർമ്മം, പ്രാപ്ത കർമ്മം, നിഷ്കാമ കർമ്മം, ബ്രഹ്മചര്യം, തിങ്കളാഴ്ച പങ്കിൻെറ പ്രാധാന്യം, എന്നിവയിലൂന്നി സംസാരിച്ചു. നവപൂജിതം-97’ നോടനുബന്ധിച്ച് ആശ്രമനിർദ്ദേശപ്രകാരമുള്ള അറിയിപ്പുകൾ ആർ.എസ്സ്.മഞ്ജുള അറിയിച്ചു. ശാന്തിഗിരി ഗുരുമഹിമ കോ-ഓർഡിനേറ്റർ വന്ദിത വിനയൻ കൃതജ്ഞത അർപ്പിച്ചു.