കൊല്‍ക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനം ഇന്ന്. കൊല്‍ക്കത്തയില്‍ എത്തുന്ന രാഷ്‌ട്രപതി രാജ്ഭവനില്‍ ബ്രഹ്‌മ കുമാരീസ് സംഘടിപ്പിക്കുന്ന നാശ് മുക്ത് ഭാരത് അഭിയാന് കീഴിലുളള മൈ ബംഗാള്‍ അഡിക്ഷൻ ഫ്രീ ബംഗാള്‍ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഗാര്‍ഡൻ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് എഞ്ചിനീഗറിംഗ് ലിമിറ്റഡില്‍ ഇന്ത്യൻ നാവികസേനയുടെ 17എയ്‌ക്ക് കീഴില്‍ വരുന്ന ആറാമത്തെ കപ്പലായ ഐഎൻഎസ് വിന്ധ്യഗിരിയും രാജ്യത്തിനായി രാഷ്‌ട്രപതി സമര്‍പ്പിക്കും.
കര്‍ണാടകയിലെ പര്‍വതനിരയുടെ പേരായ വിന്ധ്യഗിരി, പ്രോജക്‌ട് 17എയ്‌ക്ക് വീഴില്‍ വരുന്ന ആറാമത്തെ യുദ്ധകപ്പലാണ്. മെച്ചപ്പെട്ട സ്റ്റെല്‍ത്ത് ഫീച്ചറുകള്‍, നൂതനമായ ആയുധങ്ങള്‍, സെൻസറുകള്‍, പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഈ യുദ്ധക്കപ്പലിന്റെ പ്രത്യേകതയാണ്. പഴയ ഐഎൻഎസ് വിന്ധ്യഗിരി 1981 ജൂലൈ 8 മുതല്‍ 2011 ജൂണ്‍ 12 വരെയുളള 31വര്‍ഷക്കാലം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങള്‍ക്കും വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുളള സൈനിക അഭ്യാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ഐഎൻഎസ് വിന്ധ്യഗിരി ഇന്ത്യയുടെ നാവികസേനയുടെ പാരമ്പര്യത്തെ തുറന്ന് കാട്ടുന്നതാണ്. അതേസമയം തദ്ദേശീയ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും വിന്ധ്യഗിരി മുതല്‍ക്കൂട്ടാകും.
പ്രൊജക്റ്റ് 17എ പദ്ധതിയ്‌ക്ക് കീഴില്‍ എം/എസ് എംഡിഎല്ലിന്റെ ഭാഗമായി നാല് കപ്പലുകളും എം/എസ് ജിആര്‍എസ്‌ഇ കീഴിലുളള മൂന്ന് കപ്പലുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2019-2022 വര്‍ഷത്തില്‍ പദ്ധതിയുടെ ഭാഗമായുളള ആദ്യ അഞ്ച് കപ്പലുകള്‍ എംഡിഎല്ലും ജിആര്‍എസ്‌ഇയും ചേര്‍ന്ന് നാടിനായി സമര്‍പ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ രൂപകല്‍പന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പയനിയര്‍ ഓര്‍ഗനൈസേഷനായ ഇന്ത്യൻ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രൊജക്റ്റ് 17എ കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സങ്കേതികപരമായി പഴയതിനേക്കാള്‍ കൂടുതല്‍ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിന്ധ്യഗിരി.