മഞ്ചേരി• സ്വകാര്യ ലാബിലും മെഡിക്കൽ കോളജ് ആശുപത്രിയിലും നടത്തിയ കോവിഡ് പരിശോധനയിൽ വ്യത്യസ്ത ഫലം ലഭിച്ചതോടെ ആശയക്കുഴപ്പം. വിവാഹത്തിന് നാട്ടിലെത്തിയ യുവാവ് ഒടുവിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കോവിഡ് കെയർ സെന്ററിൽ ചികിത്സയ്ക്കു പ്രവേശിച്ചു.
കൂട്ടിലങ്ങാടി സ്വദേശിയായ മിലിട്ടറി ജീവനക്കാരൻ ജൂൺ 27ന് ആണ് ജാർഖണ്ഡിൽനിന്ന് എത്തിയത്. 20 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം കഴിഞ്ഞ 17ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ സാംപിൾ നൽകി. പരിശോധനാ ഫലം വൈകുമെന്നതിനാൽ 18ന് പാലക്കാട്ടെ സ്വകാര്യ ലാബിലും സ്രവം പരിശോധനയ്ക്ക് നൽകി. അന്നു രാത്രിതന്നെ വന്ന സ്വകാര്യ ലാബിലെ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെ വിവാഹത്തിനു തീയതി നിശ്ചയിച്ച് ഒരുക്കങ്ങൾ തുടങ്ങി.
മെഡിക്കൽ കോളജിൽ നൽകിയ സാംപിളിന്റെ ഫലം 25ന് വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതോടെ ചികിത്സ തേടാൻ ആരോഗ്യ പ്രവർത്തകർ നിർദേശം നൽകി. ഇദ്ദേഹവുമായി ബന്ധമുള്ള 120 പേരുടെ സമ്പർക്ക പട്ടികയും തയാറാക്കി. സാംപിൾ ഫലത്തിൽ വന്ന വ്യത്യാസം പാലക്കാട്ടെ ലാബിൽ അറിയിച്ചപ്പോൾ അതേ സ്രവം വീണ്ടും പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചതായി ഇദ്ദേഹം പറഞ്ഞു. ചികിത്സയിൽ പ്രവേശിച്ച് 10 ദിവസം പൂർത്തിയാകുമ്പോഴെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടുത്ത പരിശോധന നടത്തൂ.