ലോകത്തിലെ ഏറ്റവും വലിയതും, മികച്ചതുമായ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് തായ് വാൻ ടെക് ഭീമനായ ഫോക്സ്കോണ്‍. ഫോക്സ്കോണിന്റെ ചെയര്‍മാനും സിഇഒയുമായ യംഗ് ലിയു ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ അതിവേഗത്തില്‍ ഉല്‍പ്പാദന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ലിയു വ്യക്തമാക്കി. ചൈനയെക്കാള്‍ വേഗത്തില്‍ വ്യവസായ ആവാസ വ്യവസ്ഥ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. ഈ സവിശേഷത ഉള്ളതിനാല്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് വെഹിക്കില്‍ ഫാക്ടറി ഉടൻ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയില്‍ ഫോക്സ്കോണിന്റെ ഭാവി പദ്ധതികളെ കുറിച്ച് ലിയു വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലായിരിക്കും ഇലക്‌ട്രിക് വെക്കിഹിള്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാൻ സാധ്യത. ചൈനയില്‍ ഒരു വിതരണ ശൃംഖല സൃഷ്ടിക്കാൻ ഫോക്സ്കോണിന് ഏകദേശം 30-ലധികം വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇന്ത്യയിലേക്ക് വിതരണ ശൃംഖല മാറ്റുന്നതിന് ഇന്നത്തെ സാഹചര്യം അനുസരിച്ച് കുറഞ്ഞ സമയം മതിയാകുമെന്ന് ഫോക്സ്കോണ്‍ വ്യക്തമാക്കി. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇപ്പോള്‍ ഇന്ത്യയിലെ ഐഫോണുകളുടെ മുൻനിര നിര്‍മ്മാതാക്കളില്‍ ഒന്നാണ്.