HealthKeralaLatest

പണി തരും പനി

“Manju”

ഏത് സമയവും വരാവുന്ന ഒന്നാണ് പനി.. മഴക്കാലത്തും, ചൂടുകാലത്തും പനിയ്ക്ക് കുറവില്ല തന്നെ. പനിയായാല്‍ പിന്നെ വല്ലാത്ത ശാരീരിക ബുദ്ധിമുട്ടുകളാണ്.. അസ്വസ്ഥതകളാണ്.. പല രൂപത്തിലും ലക്ഷണങ്ങളിലും കാണുന്ന പനി.. ചില്ലറയല്ല മനുഷ്യര്‍ക്കിട്ട് പണി നല്‍കുന്നത്.

പനി.. പലവിധ രൂപത്തിലും ഭാവത്തിലും പേരിലും ഇപ്പോഴും പടരുകയാണ്. ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈമാസം മാത്രം ഇതുവരെ 6000പേര്‍ ആണ് വൈറല്‍പനി ബാധിച്ച്‌ ഒ.പിയില്‍ ചികിത്സതേടിയത്.

ചൊവ്വാഴ്ച മാത്രം പനി ബാധിച്ച്‌ 600 പേരാണ് ചികിത്സക്കെത്തിയത്. ഇതോടെ ഒ.പിയിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഭീതി പടര്‍ത്തി ഡെങ്കിയും എലിപ്പനിയും കൂട്ടിനുണ്ട്. ഈമാസം ഇതുവരെ 60 പേരാണ് ഡെങ്കിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ ചികിത്സതേടിയാണ്. ഇതില്‍ 50പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 25പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കുട്ടികള്‍ക്കിടയില്‍ പനിയും ചുമയുമാണ് വ്യാപകമാകുന്നത്. സ്വകാര്യആശുപത്രികളിലും ക്ലിനിക്കുകളിലും നൂറുകണക്കിനാളുകളാണ് ചികിത്സതേടുന്നത്. വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും പേശിവേദനയും പനി ബാധിതര്‍ക്ക് ഉണ്ടാകുന്നുണ്ട്.

പിടിമുറുക്കി ഡെങ്കി‘: ജില്ലയില്‍ ഡെങ്കി പിടിമുറുക്കിയിട്ടും പ്രതിരോധം ഊര്‍ജിതമാക്കാതെ അധികൃതര്‍. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി രോഗികളുടെ എണ്ണം 60 കടന്നു. രോഗസംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വേറെയുമുണ്ട്. ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലുമാണ് സ്ഥിതിരൂക്ഷമായിട്ടുള്ളത്.

പുതിയ കണക്കനുസരിച്ച്‌ ആലപ്പുഴ നഗരസഭയിലെ നെഹ്റുട്രോഫി, വനിതശിശു ആശുപത്രി, ജനറല്‍ആശുപത്രി, കലവൂര്‍ എന്നിവിടങ്ങളിലാണ് രോഗവ്യാപനം. കുപ്പപ്പുറം, കലവൂര്‍, ചെട്ടിക്കാട്, മണ്ണഞ്ചേരി, അമ്ബലപ്പുഴ സൗത്ത്, ആര്യാട്, ആലപ്പുഴ, ദേവികുളങ്ങര, തുറവൂര്‍, അരൂക്കുറ്റി, ചേര്‍ത്തല സൗത്ത്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പ്രതിരോധം വീട്ടില്‍നിന്ന് : വീടിന് പുറത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, കുപ്പികള്‍, കളിപ്പാട്ടങ്ങള്‍, ടയര്‍, ഐസ്ക്രീം കപ്പ്, പ്ലാസ്റ്റിക് കവറുകള്‍ ഇവ ശേഖരിച്ച്‌ മഴവെള്ളം വീഴാത്തവിധം വെക്കണം. ഇല്ലെങ്കില്‍ ഹരിതകര്‍മസേനക്ക് കൈമാറണം. വെള്ളംശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ കൊതുക് കയറാത്തവിധം മൂടുക. ടെറസ്, സണ്‍ഷേഡ് എന്നിവയിലെ മാലിന്യങ്ങള്‍ നീക്കി വെള്ളം ഒഴുകിപ്പോകുന്നത് ഉറപ്പാക്കണം.

വില്ലനായി എലിപ്പനി‘ : ദിവസവും രണ്ട് മുതല്‍ നാലുവരെ ആളുകളാണ് എലിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ ചികിത്സതേടുന്നത്. ഇതുവരെ 25പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ ആലപ്പുഴ നെഹ്റുട്രോഫി, അമ്ബലപ്പുഴ സൗത്ത്, കലവൂര്‍, ആറാട്ടുപുഴ, തഴക്കര, വെളിയനാട്, ചെറുതന, തലവടി, ചെമ്ബുംപുറം, പുറക്കാട്, തോട്ടപ്പള്ളി, ചെങ്ങന്നൂര്‍, താമരക്കുളം, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.

ലക്ഷണങ്ങള്‍ അവഗണിക്കരുത് : പനി, തലവേദന, കണ്ണിന് പിന്നില്‍ വേദന, ശക്തിയായ പേശിവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് ഡെങ്കിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, കറുത്തമലം, ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാകുക, രക്തസമ്മര്‍ദം താഴുക, ശ്വാസംമുട്ട് തുടങ്ങിയവ അപായസൂചനകളാണ്. പ്രായമായവര്‍, കുഞ്ഞുങ്ങള്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോള്‍ ഉറങ്ങുമ്ബോള്‍ കൊതുകുവല ഉപയോഗിക്കുക. ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്ന് വാങ്ങുന്നത് അടങ്ങുന്ന സ്വയം ചികിത്സ ഒഴിവാക്കുക.

ജാഗ്രത കൈവിടരുത് : ഇടവിട്ട് പെയ്യുന്ന മഴ കാരണം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു. നായ്, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലും മണ്ണിലും ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. ജോലി ചെയ്യുമ്ബോള്‍ കട്ടികൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിക്കണം.

മലിനജലം കണ്ണിലും മുറിവുകളിലും വീഴാതെ സൂക്ഷിക്കണം. മലിനജലം കൊണ്ട് മുഖവും വായും കഴുകരുത്. കഠിനമായ പേശി വേദന, ക്ഷീണം തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം. യഥാസമയം ചികിത്സ തേടുന്നത് രോഗനിര്‍ണയത്തിനും മരണങ്ങള്‍ തടയാനും സഹായിക്കും.

പനിയുണ്ടോ ? ശ്രദ്ധിക്കാം :

  • മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക (കുട്ടികള്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖബാധിതര്‍)
  • സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കുക
  • കൈകള്‍ ഇടക്കിടെ വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക
  • തിളപ്പിച്ചാറിയ വെള്ളം 3-4 ലിറ്റര്‍ ദിവസേന കുടിക്കുക
  • തുമ്മുമ്ബോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക
  • പോക്ഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
  • തുടര്‍ച്ചയായ വയറുവേദന, ഛര്‍ദി, ശരീരത്തില്‍ നീര്, വായില്‍നിന്നും മൂക്കില്‍നിന്നും രക്തംവരുക, കൂടുതല്‍ ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണമുണ്ടായാല്‍ ഡോക്ടറെ കാണുക

ഹോട്ട് സ്പോട്ട്പട്ടികയുമായി ആരോഗ്യവകുപ്പ്

ഡെങ്കിയും എലിപ്പനിയും പടരുന്ന സാഹചര്യത്തില്‍ ഹോട്ട് സ്പോട്ട് നിശ്ചയിച്ച്‌ ആരോഗ്യവകുപ്പ്. ആലപ്പുഴ, ചേര്‍ത്തല നഗരസഭകളും 14 പഞ്ചായത്തുകളുമാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഇടംപിടിച്ചത്. ആലപ്പുഴ നഗരസഭയിലെ ജനറല്‍ ആശുപത്രി, വനിതശിശു ആശുപത്രി പരിസരവും നെഹ്റുട്രോഫി വാര്‍ഡിലുമാണ് ഡെങ്കിപ്പനി പടരുന്നതെന്നാണ് കണക്ക്. ഇതിനൊപ്പം ചേര്‍ത്തല മുനിസിപ്പാലിറ്റി, പുന്നപ്ര നോര്‍ത്ത്, ചെട്ടികാട്, ചുനക്കരയും ഉള്‍പെടും. എലിപ്പനി ബാധിത മേഖലയിലും മുന്നിട്ട് നില്‍ക്കുന്നത് ആലപ്പുഴ നഗരസഭയാണ്. മറ്റുള്ളവ ഭരണിക്കാവ്, ചെറുതന, ആര്യാട്, ചെന്നിത്തല, നൂറനാട്, പള്ളിപ്പുറം, അമ്ബലപ്പുഴ നോര്‍ത്ത്, കൈനകരി, മണ്ണഞ്ചേരി, പുന്നപ്ര നോര്‍ത്ത്, നെടുമുടി, മാരാരിക്കുളം സൗത്ത്, പള്ളിപ്പാട്, ചെട്ടിക്കുളങ്ങര പഞ്ചായത്തുകളാണ്. പകര്‍ച്ചവ്യാധികളുടെ കണക്കനുസരിച്ചാണ് പുതിയഹോട്ട് സ്പോട്ട് നിശ്ചയിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുുറം എന്നീ ജില്ലകളിലും നിപയ്ക്കെതിരേ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കെതിരേ.. എല്ലാവരും ജാഗരൂകരായിരിക്കണം.

 

Related Articles

Back to top button