ബെംഗളൂരു: ഇന്ത്യൻ ഫുട്‌ബോളിന്റെ വളര്‍ച്ചയ്‌ക്കായി പദ്ധതികള്‍ നടപ്പാക്കുമെന്ന് ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷൻ (എ.എഫ്.സി) ജനറല്‍ സെക്രട്ടറി ദടക് സെറി വിൻഡ്‌സര്‍ ജോണ്‍. ഫിഫയുടെ സഹായത്തോടെയാണ് ഫുട്‌ബോളിന്റെ വളര്‍ച്ചക്കുളള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പരിശീലകരുണ്ടെങ്കില്‍ മാത്രമേ മികച്ച താരങ്ങളെ സൃഷ്ടിക്കാനാകൂ. ചെറുപ്പത്തിലെ കുഞ്ഞുങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ് മതിയായ പരിശീലനം നല്‍കാനാണ് ശ്രമം. താഴേക്കിടയിലുള്ള ഫുട്ബാളിന്റെ വളര്‍ച്ച, ഫുട്‌ബോളിലെ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കും. അന്താരാഷ്‌ട്ര ടീമുകളെ ഇന്ത്യയില്‍ എത്തിച്ച് താരങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങളെ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ടീമുകളിലേക്ക് പരിഗണിക്കുക. രാജ്യത്തുനിന്ന് കൂടുതല്‍ ഫിഫ റഫറിമാരെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ദടക് സെറി കൂട്ടിച്ചേര്‍ത്തു