ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യക്കാര്‍ക്കുനേരേ ഭീഷണി മുഴക്കിയ ഖലിസ്‌ഥാന്‍ അനുകൂല ഗ്രൂപ്പായ സിഖ്‌സ് ഫോര്‍ ജസ്‌റ്റിസ് (എസ്.എഫ്.ജെ) നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്‍ പഞ്ചാബിലെ കൊലക്കേസ് പ്രതി.
ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍നിന്നു മടങ്ങണമെന്നായിരുന്നു അയാളുടെ ആവശ്യം. 2007 ല്‍ ഹിന്ദു നേതാവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് അയാള്‍ കാനഡയിലേക്കു മുങ്ങിയത്. നിരോധിത സംഘടനയായ എസ്.എഫ്.ജെയുടെ നിയമ ഉപദേഷ്‌ടാവും വക്‌താവുമാണ് അയാളിപ്പോള്‍.
“ഖലിസ്‌ഥാന്‍ അനുകൂല സിഖുകാര്‍ എല്ലായ്‌പ്പോഴും കാനഡയോട് വിശ്വസ്‌തത പുലര്‍ത്തും. അവര്‍ സ്‌ഥിരമായി കാനഡയെ്‌ക്കാപ്പം നില്‍ക്കുകയും അതിന്റെ നിയമങ്ങളും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു. ഇന്തോകനേഡിയന്‍ ഹിന്ദുക്കളേ, നിങ്ങള്‍ കാനഡയോടും കനേഡിയന്‍ ഭരണഘടനയോടുമുള്ള നിങ്ങളുടെ കൂറ് നിരസിച്ചു. നിങ്ങളുടെ ലക്ഷ്യസ്‌ഥാനം ഇന്ത്യയാണ്. ഇന്ത്യയിലേക്ക് പോകുക”- എന്നാണ് അയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞത്.
നിജ്‌ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് ഉത്തരവാദിത്വമുണ്ടോ എന്ന് നിര്‍ണയിക്കാന്‍ ഒക്‌ടോബര്‍ 29 ന് വാന്‍കൂവറില്‍ എല്ലാ കനേഡിയന്‍ സിഖുകാരും യോഗം ചേരണമെന്ന് പന്നുന്‍ വീഡിയോയില്‍ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 29 നകം കാനഡ വിട്ടില്ലെങ്കില്‍ ക്ഷേത്രങ്ങളും ഇന്ത്യന്‍ അനുകൂലികളുടെ ബിസിനസുകളും ലക്ഷ്യമിടുമെന്നും അയാള്‍ ഭീഷണി മുഴക്കി.
പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ ഖാന്‍കോട്ട് ഗ്രാമത്തിലാണ് പന്നുന്‍ ജനിച്ചത്. അമൃത്സറിലെ ഗുരുനാനാക് ദേവ് സര്‍വകലാശാലയില്‍നിന്ന് നിയമം പഠിച്ചു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്‌തു. 2007ലാണ് കൊലക്കേസിനെ തുടര്‍ന്നു രാജ്യം വിട്ടത്.
യു.എസിലെത്തിയ പന്നുന്‍ എസ്.എഫ്.ജെ സ്‌ഥാപിക്കുകയും ഖലിസ്‌ഥാനുവേണ്ടി പ്രചാരണം ആരംഭിക്കുകയും ചെയ്‌തു. യു.എസിലും കാനഡയിലും ഖലിസ്‌ഥാനുവേണ്ടി ഹിതപരിശോധനകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2020 ല്‍ ഇന്ത്യ അയാളെ ഭീകരനായി പ്രഖ്യാപിച്ചു. എന്നാല്‍,
സിഖ് ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയായാണ് അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. പഞ്ചാബില്‍ അയാള്‍ക്കെതിരേ 22 ക്രിമിനല്‍ കേസുകളുണ്ട്. ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ രണ്ട് തവണ നിരസിച്ചിരുന്നു.