ഹാങ്ചോ: പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണം നേടിയ പാലക് ഗുലിയ ബോറടി മാറ്റാനാണ് കുട്ടിക്കാലത്ത് ഷൂട്ടിങ് തുടങ്ങിയത്.
സമയംകൊല്ലാനുള്ള ഉന്നംപിടിക്കല്‍ പിന്നീട് ശീലമായി. പിന്നാലെ, ഹൃദയവികാരമായി. ഒടുവില്‍ ഏഷ്യൻ ഗെയിംസില്‍ റെക്കോഡോടെ സ്വര്‍ണമെന്ന ഗംഭീര നേട്ടവും.
ഹരിയാനയിലെ ഝജ്ജര്‍ ജില്ലയില്‍ നിന്നുള്ള ഈ 17കാരി ഗുഡ്ഗാവിലെ സെന്റ് സേവ്യര്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഷൂട്ടിങ്ങിനെക്കുറിച്ച് അറിയുന്നത്. രാവിലെ 6.30 മുതല്‍ 7.30 വരെ ഒരു മണിക്കൂര്‍ പരിശീലനം പതിവായിരുന്നു. ബിസിനസുകാരനായ പിതാവാണ് പ്രഫഷനല്‍ ഷൂട്ടിങ്ങിലേക്ക് നയിച്ചത്. മാനസികമായി ഏറെ തയാറെടുപ്പോടെയാണ് വിജയത്തിലേക്ക് കുതിക്കാനാകുന്നതെന്ന് പാലക് ഗുലിയ പറഞ്ഞു. പ്രത്യേക ദിനചര്യയുണ്ട്.
എട്ടു മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണെന്നും പാലക് പറഞ്ഞു. ശാന്തമായിരിക്കുക, ക്ഷമ കാണിക്കുകയെന്നതും പ്രധാനം. നടക്കുകയാണെങ്കില്‍പോലും തിരക്കുകൂട്ടരുത്. ഹൃദയമിടിപ്പ് ശാന്തമാകാൻ എല്ലാം സാവധാനം ചെയ്യണം. ഇന്ത്യൻ ഷൂട്ടിങ് ഹൈ പെര്‍ഫോമൻസ് ഡയറക്ടര്‍ പിയറി ബ്യൂചംപ് ഫൈനല്‍ മത്സരത്തിന് തയാറെടുക്കാനായി പ്രത്യേക ‘വാര്‍ റൂം’ സജ്ജമാക്കിയിരുന്നു. മത്സരത്തിലേതു പോലെയുള്ള തയാറെടുപ്പ് തന്നെയായിരുന്നു വാര്‍ റൂമിലും.
ഹൃദയമിടിപ്പും ശ്വസനരീതിയും പ്രത്യേകം അളന്നിരുന്നു. ഫൈനല്‍ മത്സരത്തിന്റെ റിഹേഴ്സലായിരുന്നു വാര്‍ റൂമില്‍. ഒക്ടോബറില്‍ ചാങ്‌വോണില്‍ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അടുത്ത വര്‍ഷം പാരിസ് ഒളിമ്പിക്‌സിലും മികച്ച പ്രകടനം നടത്തുകയാണ് പാലക് ഗുലിയയുടെ ലക്ഷ്യം.