ഇന്ത്യയിലെ എംബസി അടച്ചുപൂട്ടാൻ അഫ്ഗാനിസ്ഥാൻ
ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയിലെ എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ.
സെപ്റ്റംബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ എംബസി അടച്ചുപൂട്ടുകയാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പ് വ്യക്തമാക്കി.
ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്ര ദൗത്യത്തിന് നിലനില്‍ക്കണമെങ്കില്‍ ഇന്ത്യൻ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമുള്ള സ്ഥിതിയാണ് ഉണ്ടായിരുന്നതെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചു.
ഏറെനാളത്തെ ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കുമൊടുവിലും ഇത്തരമൊരു പിന്തുണ ലഭിച്ചില്ല. ഈ സാഹചര്യത്തില്‍, നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയും രാജ്യതാല്‍പര്യം പരിഗണിച്ചും എംബസി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അഫ്ഗാനിസ്ഥാൻ വ്യക്തമാക്കി.
താലിബാൻ നിയോഗിച്ച അംബാസഡര്‍ ഖാദിര്‍ ഷായും മുൻപുണ്ടായിരുന്ന ജനാധിപത്യ സര്‍ക്കാര്‍ നിയോഗിച്ച അംബാസഡര്‍ ഫരിദ് മമുന്ദ്‌സായും തമ്മില്‍ അധികാരകൈമാറ്റം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഷായുടെ നിയമനം അനധികൃതമാണെന്നാണ് മമുന്ദ്സായ് ആരോപിച്ചിരുന്നത്.