ന്യൂഡല്‍ഹി: 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ രണ്ടു തവണ എഴുതാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷകള്‍ രണ്ടു തവണയായോ ഒറ്റ തവണയായോ എഴുതാവുന്നതാണ്. പരീക്ഷ എഴുതുമ്പോഴുള്ള മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍.
ആദ്യ പരീക്ഷയില്‍ ലഭിച്ച സ്‌കോറില്‍ തൃപ്‌തരായവര്‍ക്ക് രണ്ടാമത്തെ പരീക്ഷ വേണ്ടെന്നുവയ്‌ക്കാം. രണ്ടു പരീക്ഷയും എഴുതിയവര്‍ക്ക് മികച്ച സ്‌കോര്‍ തെരഞ്ഞെടുക്കുകയും ചെയ്യാം. കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്‌ക്കാനാണ് വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് പരീക്ഷ എന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു. മുഴുവൻ പാഠഭാഗവും ഉള്‍പ്പെടുത്തി അദ്ധ്യയന വര്‍ഷത്തിന്റെ അവസാന ഘട്ടത്തിലാവും പരീക്ഷകളെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ അറിയിച്ചു.
ഈ പദ്ധതി 2024 മുതല്‍ നടപ്പാക്കാനാണ് ശ്രമം. ഇത് കൂടാതെ, എൻജിനിയറിംഗ് പ്രവേശനപരീക്ഷയും (ജെ.ഇ.ഇ) രണ്ടുവട്ടം നടത്തും. പ്രവേശന പരീക്ഷ പരിശീലനകേന്ദ്രമായ രാജസ്‌ഥാനിലെ കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്‌ത സംഭവങ്ങള്‍ അതീവ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു.