ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായതിന്റെ പശ്ചാത്തലത്തില്‍ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാനുമായി ബന്ധപ്പെട്ട ഒരു വെബ് പോര്‍ട്ടലും കോഴ്‌സും ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. പ്രത്യേക കോഴ്‌സിനോടൊപ്പം ‘അപ്‌നാ ചന്ദ്രയാൻ’ എന്ന പോര്‍ട്ടലാണ് മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ നിയുക്ത പോര്‍ട്ടലും പ്രത്യേക മൊഡ്യൂളുകളും ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പ്രത്യേക മൊഡ്യൂളുകള്‍ പരിചയപ്പെടുത്താനും പോര്‍ട്ടല്‍ പ്രോത്സാഹിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കോഴ്സ് പഠിക്കാൻ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാന്ദ്ര ദൗത്യത്തിന്റെ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവുമായ വശങ്ങള്‍ ഉള്‍പ്പെടുത്തി 10 മൊഡ്യൂളുകള്‍ അടങ്ങുന്ന പ്രത്യേക കോഴ്‌സാണ് വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കുന്നത്. ഇത് ചന്ദ്രയാൻ-3യെ ക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര അവലോകനം ലഭിക്കുന്നതിന് സഹായകമാവും. എൻസിഇആര്‍ടിയാണ് മൊഡ്യൂളുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇസ്രോ ചെയര്‍മാൻ എസ്. സോമനാഥ് ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.