പാകിസ്താനിലെ അഫ്ഗാൻ സ്‌കൂളുകള്‍ അടച്ചുപൂട്ടി
ഇസ്ലാമാബാദ്: അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിന് പുറമെ അഫ്ഗാൻ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടി പാകിസ്താൻ. ഏകദേശം 1.7 ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ രാജ്യത്തുണ്ടെന്നാണ് പാകിസ്താന്റെ കണക്ക്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായിരുന്നു.
ഇപ്പോള്‍ പാകിസ്താനിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും അഫ്ഗാനില്‍ നിന്നെത്തിയ പെണ്‍കുട്ടികളെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ സെക്കന്ററി വിദ്യാഭ്യാസം നേടുന്നതിന് താലിബാൻ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് അഭയാര്‍ത്ഥികളായി താമസിക്കുന്ന എല്ലാവരും നവംബര്‍ ഒന്നിന് മുൻപ് രാജ്യം വിട്ടു പോകണമെന്നാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്.
ഇതിന് മുന്നോടിയായാണ് സ്‌കൂളുകള്‍ അടച്ച് പൂട്ടിയത്. താലിബാൻ അധികാരത്തിലേറിയതോടെ പാകിസ്താനിലേക്ക് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണെന്ന് യുഎൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ ആ ഒരു കാലയളവിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്താനിലേക്ക് എത്തിയിട്ടുണ്ടെന്നും യുഎൻ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പാകിസ്താന്റെ അന്ത്യശാസനം കിട്ടിയതിന് പിന്നാലെ നിരവധി കുടുംബങ്ങള്‍ അഫ്ഗാനിസ്താനിലേക്ക് തിരികെ മടങ്ങിയിട്ടുണ്ട്. 86,000ത്തോളം അഫ്ഗാൻ പൗരന്മാര്‍ അനധികൃതമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് പാകിസ്താൻ പറയുന്നത്. മുന്നറിയിപ്പ് കിട്ടിയിട്ടും രാജ്യത്ത് തുടരുന്നവരെ നാടു കടത്തുമെന്നും പാകിസ്താൻ അറിയിച്ചിട്ടുണ്ട്.