ന്യൂഡല്‍ഹി: വേള്‍ഡ് ഫുഡ് ഇന്ത്യയുടെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് പ്രഗതി മൈതാനത്തില്‍ ഉദ്ഘാടനം ചെയ്യും. സ്വയം സഹായ സംഘങ്ങളെ (എസ്‌എച്ച്‌ജി) ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് പ്രാരംഭ മൂലധനം വിതരണം നടത്തും. ഇതിലൂടെ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാൻ സഹായിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വേള്‍ഡ് ഫുഡ് ഇന്ത്യ 2023- ന്റെ ഭാഗമായി പ്രധാനമന്ത്രി ‘ഫുഡ് സ്ട്രീറ്റ്’ എന്ന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും. ഇതില്‍ ഭാരതത്തിന്റെ തനത് പാചകരീതികളാണ് ഉള്‍ക്കൊള്ളിക്കുക. 200 ല്‍പ്പരം പാചക വിദഗ്ധരാണ് ഫുഡ് സ്ട്രീറ്റില്‍ പങ്കെടുക്കുക. ഭാരതത്തിലെ തനതായ ഇന്ത്യൻ വിഭവങ്ങളെ സ്റ്റാളില്‍ പരിചയപ്പെടുത്തും. അന്താരാഷ്‌ട്ര മില്ലറ്റ് വര്‍ഷത്തിന്റെ ആഘോഷങ്ങളും വേദിയില്‍ നടക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്ത്യൻ ഭക്ഷണ വിഭവങ്ങളുടെ നൂതനത്വവും കരുത്തും എടുത്ത് കാണിക്കുന്നതിനായി വിവിധ പവലിയനുകള്‍ മേളയില്‍ ഒരുങ്ങും. സാമ്പത്തിക ശാക്തീകരണം, ഗുണമേന്മ, പുത്തൻ യന്ത്ര സാങ്കേതിക വിദ്യ എന്നീ നൂതനാശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിവിധ പരിപാടികല്‍ സംഘടിപ്പിക്കും. പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പെടെ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ അടക്കം പരിപാടിയില്‍ ആതിഥേയത്വം വഹിക്കും.