LatestThiruvananthapuram

വെട്ടിക്കൊല: സംഘത്തില്‍ 12 പേര്‍, ഒരാള്‍ കസ്റ്റഡിയില്‍

“Manju”

തിരുവന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാല്‍ റോഡില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ 12 അംഗ സംഘത്തിലുള്ള ആളാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ എല്ലാവരേയും കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടെന്നും ഇന്ന് തന്നെ എല്ലാവരേയും കസ്റ്റഡിയിലെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുധീഷിനെയാണ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. നൂറിലേറെ വെട്ടുകള്‍ സുധീഷിന്റെ ശരീരത്തിലുണ്ട്. സുധീഷിനെ തേടി പല വീടുകളിലും കയറിയിറങ്ങിയ സംഘം നേരത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ആറ്റിങ്ങല്‍ വധശ്രമക്കേസിലാണ് കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ പോയത്. സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രണം. ഗുണ്ടാസംഘത്തെ കണ്ട് ബന്ധുവിന്റെ വീട്ടിലേക്ക് കയറിയ സുധീഷിനെ വീടിനകത്തിട്ട് വെട്ടുകയായിരുന്നു. വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം.
വാഹനത്തിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുത്തു. വെട്ടി മരണശയ്യയിലാക്കിയിട്ടും പകതീരാതെയാണ് കാല്‍പാദം വെട്ടിയെടുത്ത് ഗുണ്ടാസംഘം റോഡിലെറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കില്‍ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു. വെട്ടിയ കാല്‍ റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത്.

Related Articles

Back to top button