ന്യൂഡല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയ വ്യവസായികളില്‍ മുന്നില്‍ ശിവ് നാടാര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 2042 കോടി രൂപയാണ്(പ്രതിദിനം ഏകദേശം 5.6 കോടി രൂപ) വ്യവസായിയും എച്ച്.സി.എല്‍ സഹസ്ഥാപകനുമായ ശിവ് നാടാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത്.
ഈഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യയുടെ പട്ടികയില്‍ 24 പേര്‍ സ്ഥാനം പിടിച്ചു. വിപ്രോ ചെയര്‍മാൻ അസിം പ്രേംജിയാണ് രണ്ടാമത്. 1774 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തത്. നന്ദൻ നിലേകനി, രോഹിണി നിലേകനി, നിതിൻ & നിഖല്‍ കമ്മത്ത്, സുബ്രതോ ബാഗ്ചി & സുസ്മിത, എ.എം നായിക് എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍.
പട്ടികയില്‍ മുൻ നിരയില്‍ ഏഴ് സ്ത്രീകള്‍ ഇടം നേടി. ”രോഹിണി നിലേകനി ഫിലാൻട്രോപിസ്’ സ്ഥാപക രോഹിണി നിലേകനി 170 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. ഒരു കാലത്ത് ഈ പട്ടികയില്‍ ഇടം നേടുന്ന ഏകവനിതയായിരുന്നു രോഹിണിയെന്നും ഇപ്പോള്‍ ഏഴ് സ്ത്രീകളായി കൂടിയെന്നും എഡല്‍ഗിവ് ഫൗണ്ടെഷൻ സി.ഇ.ഓ നഗ്മ മുല്ല ഫോബ്സിനോട് പറഞ്ഞു.
സെറോദ സഹസ്ഥാപകരായ നിതിനും നിഖിലും 110 കോടി രൂപയാണ് കാലാവസ്ഥ വ്യതിയാനത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുവേണ്ടി സംഭാവന ചെയ്തത്. നിഖില്‍ കമ്മത്ത് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.