KeralaLatest

കുപ്പിവെള്ളമെന്ന് കരുതി മലയാളി കുടിക്കുന്നത് മലിന ജലം; വേനല്‍ശക്തം, കമ്പനികള്‍ക്ക് ചാകര

“Manju”

 

വേനല്‍ ശക്തമായതോടെ കുപ്പിവെള്ള ലോബിക്ക് ചാകര. ജലജന്യരോഗങ്ങള്‍ വര്‍ദ്ധിച്ചതോടെ കുപ്പിവെള്ളം കുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പു നല്‍കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഗുണനിലവാര പരിശോധന പേരിനു മാത്രമായതോടെ കുടിവെള്ള ലോബിക്ക് നേട്ടമായി.   സംസ്ഥാനത്ത് 250ല്‍പരം കുപ്പിവെള്ള ഉത്പാദന യൂണിറ്റുകളുണ്ട്. പൂര്‍ണതോതില്‍ ഉത്പാദനം 110 യൂണിറ്റുകള്‍ മാത്രമായിരുന്നു. പ്രവര്‍ത്തനം നിലച്ച യൂണിറ്റുകളും വേനല്‍ ശക്തമായതോടെ സജീവമായി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സിന്റെ പരിശോധന യില്ലാത്തതിനാല്‍ അശുദ്ധ ജലം വിതരണം ചെയ്താലും കണ്ടുപിടിക്കാന്‍ കഴിയാതായി.

വില്ലന്‍ പോളി എത്തിലീന്‍ ടെറഫ് താലേറ്റ് :
പോളി എത്തിലീന്‍ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികള്‍ നിര്‍മ്മിക്കുന്നത്. കുപ്പിവെള്ളം വെയിലത്ത് വെക്കുമ്പോള്‍ ചൂടായി പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങും. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീന്‍ ഉപയോഗിച്ചുള്ള ലേബല്‍ പതിക്കാന്‍ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോള്‍ പശയും നേരിയ തോതില്‍ വെള്ളത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം;
പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടുകയോ വിതരണം നടത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുത്.

കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ളം വിതരണത്തിനായി കൊണ്ടുപോകരുത്.  കുപ്പിവെള്ളം തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോള്‍ വെയിലേല്‍ക്കരുത്.  വെയിലെത്തു പാര്‍ക്ക് ചെയ്ത കാറുകളില്‍ കുപ്പിവെള്ളം സൂക്ഷിക്കാന്‍ പാടില്ല. കുപ്പിവെള്ളത്തില്‍ ഐ.എസ്.ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം. വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താന്‍ വ്യാപക പരിശോധന നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Related Articles

Back to top button