ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യം വിജയകരമായിരിക്കുകയാണ്. കുടുങ്ങിയിരുന്ന തൊഴിലാളികളെ ടണല്‍ തുരന്ന് പുറത്തെത്തിക്കാൻ തുടങ്ങി.
41പേരാണ് 17 ദിവസമായി ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ആശുപത്രിയിലെത്തിക്കാൻ 49 ആംബുലൻസുകള്‍ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.
തുരങ്കത്തിലെ കുഴലിനുള്ളില്‍ കുടുങ്ങിയ അമേരിക്കന്‍ ഡ്രില്ലിംഗ് മെഷീന്‍ നന്നാക്കാനാകാത്ത വിധം തകര്‍ന്നതിനെ തുടര്‍ന്ന് ഇത് പൂര്‍ണമായി മുറിച്ച് മാറ്റി അവശിഷ്ടങ്ങള്‍ നീക്കിയിരുന്നു. ഈ തകര്‍ന്ന ഭാഗം നീക്കി മാനുഷികമായി തന്നെ തുരങ്കത്തില്‍ കുഴിക്കുന്ന പ്രക്രിയയും നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് യന്ത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കിയത്. മലയില്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് കൂടാതെ മല കുത്തനെ തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഏകദേശം 22 മീറ്റര്‍ മലമുകളില്‍ നിന്ന് താഴേക്കാണ് കുഴിയെടുത്തത്. 86 മീറ്ററോളം താഴെയാണ് ടണല്‍.
നവംബര്‍ 12നാണ് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിപ്പോയത്. ജാര്‍ഖണ്ഡ് സ്വദേശികളായ 15 പേര്‍, യുപിയില്‍ നിന്നും എട്ട്, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍, ബംഗാള്‍ സ്വദേശികളായ മൂന്നുപേര്‍, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങില്‍ നിന്ന് രണ്ട് പേര്‍ വീതവും ഒരു ഹിമാചല്‍ സ്വദേശിയുമാണ് കുടുങ്ങിയത്.