ബെംഗളൂരു: അമേരിക്കൻ ചിപ്പ് നിര്‍മ്മാണ കമ്പനിയായ എഎംഡിയുടെ ഡിസൈൻ സെന്റര്‍ ബെംഗളൂരുവില്‍ ആരംഭിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. 500,000 ചതുരശ്ര അടി വിസ്തീര്‍ണമാണ് സെന്ററിനുള്ളത്. ത്രീഡി സ്റ്റാക്കിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിലും ചിപ്പ് നിര്‍മ്മാണ സങ്കേതിക വിദ്യയിലും സെന്ററില്‍ ശ്രദ്ധ ക്രേന്ദ്രീകരിക്കും. കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള സിപിയു, ജിപിയു, അഡാപ്റ്റീവ് എസ്‌ഒസി, എഫ്പിജിഎ തുടങ്ങിയവയും ഇവിടെ വികസിപ്പിക്കും. സെന്ററിലെ തൊഴിലാളികളില്‍ 25 ശതമാനം ഇന്ത്യയ്‌ക്ക് പുറത്ത് നിന്നുള്ളവരാണ്. വരും വര്‍ഷങ്ങളില്‍ ഏകദേശം 3,000 എഎംഡി എഞ്ചിനീയര്‍മാരെ എത്തിക്കാനും ക്യാമ്പസ് ലക്ഷ്യമിടുന്നുണ്ട്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ചിപ്പ് നിര്‍മ്മാണ പരിപാടി, സെമികണ്ടക്ടറുകളുടെ രൂപകല്പനയെയും കഴിവിനെയും പിന്തുണയ്‌ക്കുന്നതിന് ശക്തമായ ഊന്നല്‍ നല്‍കുന്നു. എഎംഡി അതിന്റെ ഏറ്റവും വലിയ ഡിസൈൻ സെന്റര്‍ ബെംഗളൂരുവില്‍ സ്ഥാപിക്കുന്നത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉള്ള വിശ്വാസത്തിന്റെ തെളിവാണ്’- മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യൻ നിക്ഷേപത്തിലേക്ക് കമ്പനി പ്രഖ്യാപിച്ച 400 മില്യണ്‍ ഡോളറിന്റെ പദ്ധതികളുടെ ഭാഗമായാണ് യുഎസ് ആസ്ഥാനമായുള്ള ചിപ്പ് നിര്‍മ്മാണ കമ്പനിയായ എഎംഡി തങ്ങളുടെ ഏറ്റവും വലിയ ആഗോള ഡിസൈൻ സെന്റര്‍ ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തത്.