ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് ഒളിമ്പ്യനും ജാവ്‌ലിൻ ത്രോ താരവുമായ നീരജ് ചോപ്ര. അത്‌ലറ്റിക് ഫെഡറേഷൻ ഇന്ത്യയില്‍ കായികോത്സവം നടത്തുന്നതിനായുള്ള തീവ്ര പരിശ്രമത്തിലാണ്. ലോകത്തെ മറ്റ് താരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടില്‍ മത്സരിക്കാൻ തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് ചോപ്ര പറഞ്ഞു.
ഇന്ത്യയില്‍ അന്താരാഷ്‌ട്രതലത്തിലുള്ള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കണം. അതിന്റെ ഭാഗമാകാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്‌ട്ര അത്‌ലറ്റുകള്‍ക്കെതിരെ ഇന്ത്യയില്‍ മത്സരിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു.രാജ്യത്തെ ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ട്. ഉടൻ തന്നെ ഇന്ത്യ ഈ കായികമാമാങ്കത്തിന് വേദിയാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത്‌ലറ്റിക്‌സ് ഫെഡറേഷനും അതിനായി തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. – നീരജ് ചോപ്ര പറഞ്ഞു.
2029-ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ബിഡ് സമര്‍പ്പിക്കുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പുറമെ 2030 ലെ യൂത്ത് ഒളിമ്പിക്‌സിനും 2036 ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാൻ സെലെസ്നിക്കും നോര്‍വേയുടെ ആൻഡ്രിയാസ് തോര്‍ക്കില്‍ഡ്സണിനും ശേഷം ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങള്‍ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.