ഡല്‍ഹി–ദെഹ്‌റാദൂണ്‍ അതിവേഗപാത മാര്‍ച്ചോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് ദേശീയപാത അതോറിറ്റി. പാതയില്‍ കൂടിയുള്ള യാത്ര ആരംഭിക്കുന്നതോടെ ഇരു നഗരങ്ങള്‍ തമ്മിലുള്ള ദൂരം 235 കിലോമീറ്ററില്‍ നിന്ന് 213 കിലോമീറ്ററായി കുറയും. വാഹനങ്ങളുടെ കുറഞ്ഞ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററാവാൻ ആവശ്യമായ രീതിയിലാണ് പാതയുടെ രൂപകല്‍പന.
11,970 കോടി രൂപ ചെലവിലാണ് പാതയുടെ നിര്‍മാണം. പാത കടന്നു പോകുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ 12 കിലോമീറ്റര്‍ പാത തൂണുകളിലൂടെയാണ് കടന്നുപോകുന്നത്. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്യജീവി ഇടനാഴിയായിരിക്കും ഇത്. നിബിഡവനങ്ങളില്‍ കൂടി കടന്നുപോകുന്ന പാത, ടൂറിസംമേഖലയിലും പുത്തനുണര്‍വേകുമെന്നാണ് പ്രതീക്ഷ. രണ്ടര മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് മറ്റൊരു പ്രത്യേകത.