പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ‘അദ്വയ 2k23′ ഭാഗമായി വൈകുന്നേരം നടന്ന ബാഡ്മിന്റണ്‍ ഡബിള്‍സ് സെമിയില്‍ രൂബന്റെയും സഞ്ജയിന്റെയും ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍പ്പുവിളികളും ആരവവും കൊണ്ട് കായികമത്സരങ്ങളുടെ രണ്ടാം ദിനത്തിലും ആവേശം അലതല്ലി.
ലോകേശ്വരനും രൂബനുമായിരുന്നു ഒരു ടീം. മറു വശത്ത് സജ്ഞയും ജപസും. ഓരോ സ്മാഷിലും ‘രൂപന്‍ – സഞ്ജയ്‘ വിളികളുണര്‍ന്നു. കമന്ററി ബോക്സില്‍ ആവേശം പകരാന്‍ ആകാശും അഖിലയും സോംജിത്തും. മത്സരത്തിലുടനീളം പ്രോത്സാഹനവുമായി സീതാലക്ഷ്മി, പാര്‍വതി, വൃന്ദ, കമലേശ്വരി എന്നിവരും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്പോര്‍ട്സ് കമ്മിറ്റി ഹെഡ് ബിനോദ്.കെ യും മറ്റു സ്റ്റാഫംഗങ്ങളും സന്നിഹിതരായിരുന്നു. ഹൗസ് സർജൻ ഗോകുൽ. ആർ ആയിരുന്നു മത്സരങ്ങളിലെ റഫറി.
ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിഫൈനലില്‍ അമല്‍രാജ്. വി, ലോകേശ്വരന്‍.കെ എന്നിവരും പെണ്‍കുട്ടികളില്‍ കമലേശ്വരിയും സംഗീതയും വിജയികളായി. ഡബിള്‍സില്‍ ലോകേശ്വരന്‍.കെ, രൂബന്‍ നിവാസ് എന്നിവരുടെ ടീമാണ് ജയിച്ചത്.
ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനല്‍, ചെസ്, കാരംസ്, ടെനി ക്വയറ്റ്, ത്രോബോൾ, വോളിബോൾ എന്നീ ഇനങ്ങളിലെ മത്സരങ്ങൾ നാളെ ശനിയാഴ്ച നടക്കും. ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് 4.30 മണിക്ക് പോത്തന്‍കോട് ക്രിബാള്‍ട്ടണ്‍ ടര്‍ഫിലാണ് ഫുട്ബോൾ മത്സരം. 18 ന് അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയാകും.