IndiaLatest

പണം നൽകാത്തതിന് മകന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു

“Manju”

പ്രയാഗ്‌രാജ്∙ ഹരിയാനയിൽ അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി യുപിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത മകൻ അറസ്റ്റിൽ. ഹരിയാനയിലെ ഹിസാറിൽ താമസിക്കുന്ന കോട്ടൺ മില്ലിലെ ജീവനക്കാരിയായ പ്രതിമ ദേവിയെ (42) കൊലപ്പെടുത്തിയ മകൻ ഹിമാൻഷു (20) ആണ് പൊലീസ് പിടിയിലായത്. ഈ മാസം 13നായിരുന്നു സംഭവം.

അമ്മയോട് അയ്യായിരം രൂപ ഹിമാൻഷു ആവശ്യപ്പെട്ടിരുന്നു. ഇതു നൽകാൻ സാധിക്കില്ലെന്ന് പ്രതിമ ദേവി പറഞ്ഞതോടെ തർക്കമായി. തുടർന്ന് പ്രതിമയെ ഹിമാൻഷു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേദിവസം വൈകിട്ട് മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിൻ മാർഗം യുപിയിലെ പ്രയാഗ്‌രാജിൽ എത്തി. മൃതദേഹം സംഗമിൽ ഉപേക്ഷിക്കാനായിരുന്നു ഹിമാൻഷുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

ദരഗഞ്ച് പൊലീസ് സംഗം പ്രദേശത്ത് പട്രോളിങ് നടത്തുമ്പോൾ സംശയാസ്പദമായ രീതിയിൽ സ്യൂട്ട്കേസുമായി ഹിമാൻഷുവിനെ പിടികൂടുകയും പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്ന് അന്വേഷണ ഉദ്യോദസ്ഥർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഹരിയാന പൊലീസിനെയും ഹിമാൻഷുവിന്റെ സഹോദരിയെയും പിതാവിനെയും അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് ഹിമാൻഷുവിനെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

Related Articles

Back to top button