ചണ്ഡീഗഢ്: നാല് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയുമുള്ള പച്ചക്കറി വില്‍പനക്കാരനാണ് നിലവില്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. പഞ്ചാബ് സര്‍വകലാശാലയിലെ മുൻ പ്രൊഫസറായിരുന്ന ഡോ. സന്ദീപ് സിങാണ് സാഹചര്യങ്ങള്‍ മൂലം അധ്യാപകജോലി വിട്ട് ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കാൻ തീരുമാനിച്ചത്.
പട്യാലയിലെ പഞ്ചാബ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു സന്ദീപിന്റേത്. നിയമ വിഭാഗത്തില്‍ 11 വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. നിയമത്തില്‍ രണ്ട് പി.എച്ച്.ഡി സ്വന്തമായുള്ള സിങ്ങിന് പഞ്ചാബി, മാധ്യമപ്രവര്‍ത്തനം, രാഷട്രമീമാംസ എന്നിവയിലും ബിരുദമുണ്ട്. തന്റെ ശമ്പളം വെട്ടിക്കുറച്ചതായും കൃത്യമായി നല്‍കിയിരുന്നില്ലെന്നും സന്ദീപ് ആരോപിക്കുന്നു. 11 വര്‍ഷം കഠിനാധ്വാനം ചെയ്തെങ്കിലും സര്‍ക്കാര്‍ തന്നെ അംഗീകരിച്ചില്ല. ഇപ്പോഴും പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൊഫസറായിരുന്നപ്പോള്‍ നേടിയതിലും കൂടുതല്‍ വരുമാനം ഇപ്പോള്‍ സമ്പാദിക്കുന്നുണ്ട്. ഒരു ദിവസം മുഴുവൻ ജോലി ചെയ്ത് വീട്ടിലെത്തിയതിന് ശേഷം വരാനിരിക്കുന്ന പരീക്ഷയ്ക്കായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലും അദ്ദേഹം പഠനം തുടരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. ലെെബ്രറി സയൻസ് വിദ്യാര്‍ഥിയാണ് നിലവില്‍ അദ്ദേഹം.