ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പുതിയ ആകാശ് മിസൈല്‍ പതിപ്പിന്റെ പരീക്ഷണം വിജയകരം. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പുതിയ പതിപ്പായ ആകാശ് മിസൈല്‍ വിക്ഷേപിച്ചത്. വളരെ താഴ്ന്ന ഉയരത്തില്‍ അതിവേഗം സഞ്ചരിക്കുന്ന ആളില്ലാ വിമാനത്തിനെതിരെയായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. ടാര്‍ഗെറ്റ് വ്യക്തമായി തിരിച്ചറിഞ്ഞ് വിജയകരമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു.
മിസൈല്‍ പരീക്ഷണം വിജയകരമായതിനു പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങള്‍ അറിയിച്ചു. ആകാശ് മിസൈലിന്റെ പരീക്ഷണങ്ങള്‍ വ്യോമ പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റേഡിയോ ഫ്രീക്വൻസി സീക്കര്‍, ലോഞ്ചര്‍, വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റഡാറും കമ്മാൻഡുകളും, കണ്‍ട്രോള്‍ ആൻഡ് കമ്മ്യൂണിക്കേഷൻ സംവിധാനം തുടങ്ങിയ ആയുധ സംവിധാനങ്ങളാണ് മിസൈലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചന്ദിപൂരിലെ ഐടിആറില്‍ വിന്യസിപ്പിച്ചെടുത്ത റഡാറുകളും ടെലമെട്രി ഉപകരണങ്ങളും ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവര്‍ത്തനങ്ങള്‍ സാധൂകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യൻ എയര്‍ഫോഴ്‌സ്, ഭാരത് ഡൈനാമിക് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് തുടങ്ങിയ മേഖലകളിലെ വിദഗ്ധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മിസൈല്‍ വിക്ഷേപിച്ചത്.