കോട്ടയം: ഞായറാഴ്ച ഒരുമുഴം മുല്ലപ്പൂ വാങ്ങിയവരുടെ കണ്ണുതള്ളി. വില 200 രൂപ. കിലോഗ്രാമിന് 6000 രൂപ. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാംമാസവും പൂവിന്റെ വില ഉയരുകയാണെന്ന് വ്യാപാരികൾ പറയുന്നു.
മുന്‍പും ശൈത്യകാലത്ത് വില കൂടുമായിരുന്നു. നവംബറിൽ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബർ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയത്. വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവ് കാരണം പലയിടത്തും കച്ചവടക്കാരോട് തർക്കിച്ചാണ് അത്യാവശ്യക്കാർ പൂ വാങ്ങിയത്.
പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ പലയിടത്തും കൊടുംശൈത്യം കാരണം വൻതോതിൽ മൊട്ടുകൾ കരിഞ്ഞതാണ് പ്രശ്നം. കഴിഞ്ഞയാഴ്ച ഒരു താമരപ്പൂവിന് 20 രൂപയായിരുന്നത് ശനി, ഞായർ ദിവസങ്ങളിൽ 40 രൂപവരെയായി. ജമന്തിപ്പൂവിന് കിലോഗ്രാമിന് 350 രൂപയാണ് വില.