കണ്ണൂർ: അഴീക്കൽ തുറമുഖത്തിന് സ്ഥിരം ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്.) കോഡ് ലഭിച്ചു. വിദേശ കപ്പലുകൾ അടുക്കുന്നതിനും തുറമുഖങ്ങൾക്കുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ളതാണ് ഐ.എസ്.പി.എസ്. സ്ഥിരം സെക്യൂരിറ്റി കോഡ്. കേന്ദ്രതുറമുഖമന്ത്രാലയമാണ് അനുമതി നൽകിയത്.
നേരത്തേ വിദേശത്തുനിന്നുൾപ്പെടെ ചരക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതിവേണമായിരുന്നു. അഴീക്കൽ തുറമുഖത്ത് വരുന്ന ചരക്ക് കൊച്ചിയിൽ വന്ന് അനുമതി വാങ്ങിയശേഷമാണ് കൊണ്ടുവന്നിരുന്നത്.
ഐ.എസ്.പി.എസ്. കോഡ് നേടിയെടുക്കാൻ കെ.വി. സുമേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ തുറമുഖമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ മർക്കന്റൈൽ മറൈൻ വകുപ്പ്, കൊച്ചിയിൽനിന്നുള്ള നോട്ടിക്കൽ സർവേയർ തുടങ്ങിയവർ ജൂലായിൽ പരിശോധന നടത്തി 2024 ജനുവരി വരെ നിബന്ധനകളോടെ കോഡ് അനുവദിച്ചിരുന്നു. പോരായ്മകൾ പരിഹരിച്ചതിനെ തുടർന്നാണ് ഇപ്പോൾ സ്ഥിരമായി കോഡ് അനുവദിച്ചത്.