KannurKeralaKozhikodeLatest

മാതൃമണ്ഡലത്തിന്റെ സ്വന്തം ഇന്ദിര ടീച്ചര്‍

ഫെബ്രുവരി 9 ന് വെള്ളിയാഴ്ച രാവിലെ നമ്മെ വിട്ട് പിരിഞ്ഞ ആത്മബന്ധു കെ.ഇന്ദിര ടീച്ചറെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുസ്മരിക്കുന്നു.

“Manju”

വിയോഗങ്ങള്‍ പലപ്പോഴും നമ്മെ വല്ലാതെ ഉലയ്ക്കാറുണ്ട്. അതില്‍ ചിലതാണ് നമ്മിലുണ്ടാക്കുന്ന ശൂന്യതാബോധം വളരെ വലുതാണ്.അത്തരത്തിലുണ്ടായ ഒരു അപ്രതീക്ഷിത വിടവാങ്ങലാണ്
കൂറാറ വലിയ പറമ്പത്ത് കെ. ഇന്ദിര എന്ന ഇന്ദിര ടീച്ചറുടേത്. ആ മഹതി എന്നെന്നേക്കുമായി പോയ്മറഞ്ഞുവെന്ന് നാടിനും ശാന്തിഗിരി ആശ്രമ പ്രവര്‍ത്തകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അവരെ ചേര്‍ത്തു പിടിക്കാനും സ്‌നേഹത്തോടെ ശാസിക്കാനും ഇനി ടീച്ചറില്ല. മാതൃമണ്ഡലത്തിന്റെ പല പ്രവര്‍ത്തകര്‍ക്കും ടീച്ചറെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. ഓരോ പ്രവര്‍ത്തകരെയും നേരിട്ട് വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി വിലയിരുത്തി ലിസ്റ്റ് തയാറാക്കി എല്ലാവരെയും ഒരുപോലെ സഹകരിപ്പിക്കുന്ന ഒരു ശീലം ടീച്ചര്‍ക്കുണ്ടായിരുന്നു. ആശ്രമത്തിന് ചെറിയ നഷ്ടം പോലും വരുത്തുന്നതോ വരുന്നതോ സഹിക്കുമായിരുന്നില്ല. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി പേട്രണായിരുന്ന ടീച്ചര്‍ 23 വര്‍ഷത്തെ സേവനത്തിനു ശേഷമാണു വിരമിച്ചത്.

മാതൃമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്ക് സജീവമായി പ്രവര്‍ത്തിക്കുകയും കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഓരോ പ്രവൃത്തി ഏറ്റെടുക്കുമ്പോഴും ചെയ്യുമ്പോഴും മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനുംഎപ്പോഴും ശ്രമിക്കാറുണ്ട്. ആദ്യം സ്നേഹപൂര്‍വ്വം പറയും മനസ്സിലായില്ലെങ്കില്‍ മാത്രം ശാസിക്കും. പക്ഷേ അതില്‍ സ്്നേഹവും ഉണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ആളുകളെ സഹകരിപ്പിച്ച് ചെയ്യിപ്പിക്കുന്നതില്‍ അത്രയും മിടുക്കാണ് ടീച്ചര്‍ കാണിച്ചിരുന്നത്. ഒരു കാര്യത്തിനും ടീച്ചര്‍ മടിച്ചിരിക്കുന്നത് ഒരിക്കല്‍ പോലും ആരും കണ്ടിട്ടില്ല. ടീച്ചറുടെ ദൃഢനിശ്ചയം കൂടെയുള്ള പ്രവര്‍ത്തകര്‍ക്ക് ഒരാവേശമായിരുന്നു. കണ്ണൂരില്‍ ശാന്തിഗിരിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്ത് പരമാവധി ആളുകളോട് ആശ്രമത്തെക്കുറിച്ച് അറിയിക്കാന്‍ ടീച്ചര്‍ യത്‌നിച്ചു. വീടുകളില്‍ കാല്‍നടയായി സഞ്ചരിച്ച് ഗുരുവിനെയും ആശ്രമത്തെയും പരിചയപ്പെടുത്തുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്.

മാതൃമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ദിര ടീച്ചര്‍ എന്നെ സ്ഥിരമായി ഫോണിലൂടെ വിളിക്കാറുണ്ടായിരുന്നു. പ്രവർത്തകരുമായുണ്ടാകുന്ന വിയോജിപ്പുകള്‍ അത് തുറന്ന് പറയുകയും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യും.

2002 ലാണ് ഞാന്‍ ആദ്യമായി ഡല്‍ഹിയില്‍ പോകുന്നത്. അവിടെ വച്ചാണ് ടീച്ചറുടെ മകന്‍ ജിത്തുവിനെ ആദ്യമായി കാണുന്നത്. ജിത്തു കണ്ണൂരിൽ നിന്നും ഡല്‍ഹിയിലേക്ക് പഠിക്കാനായി പോയതാണ്. ഡൽഹി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്ന കാലം അവിടെ അയാൾ ആത്മാർത്ഥമായി കർമ്മം ചെയ്യുകയുണ്ടായി. അവിടെ വച്ച് വീണ്ടും പഠിച്ചു. സ്വപ്രയത്‌നം കൊണ്ട് എക്കോണമിക് ടൈം സിന്റെ എഡിറ്ററായി ചെറു പ്രായത്തില്‍ തന്നെ എത്തിച്ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ണൂരില്‍ പോയപ്പോള്‍ ഇന്ദിര ടീച്ചറുടെ വീട് സന്ദര്‍ശിക്കുകയുണ്ടായി. അവിടെ വച്ച് ജിത്തുവിനെ കാലങ്ങള്‍ക്ക് ശേഷം ഫോണിലൂടെ വിളിച്ചു സംസാരിച്ചു അമ്മയെ സംബന്ധിച്ചിടത്തോളം മകനോട് അതിരറ്റ സ്‌നേഹമാണ്. ഡൽഹി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വളരെ കാലങ്ങള്‍ക്ക് ശേഷം ജിത്തുവിനെ നേരിട്ട് കാണാനിടയായി. പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ ഒന്നുകൂടി പുതുക്കി. നാട്ടിൽ നിന്നു ടീച്ചറും വന്നിരുന്നു. അമ്മയോടും മകനോടും ആശ്രമത്തിലെ ആദ്യകാല ഓർമ്മകൾ പങ്കുവയ്ക്കുകയുണ്ടായി.  മകള്‍ ഡോ. ശ്രീധന്യ ശാന്തിഗിരി ഹോമിയോ ക്ലിനിക്കില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി സേവനം ചെയ്തുവരുന്നു.  കുടുംബസമേതം ആശ്രമത്തിനടുത്ത് തന്നെ വീട് വെച്ച് താമസിക്കുന്നു.
തലശ്ശേരിയില്‍ ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിന്റെ ആരംഭം മുതലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ എന്നും പങ്കാളിയായിരുന്നു ടീച്ചര്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെയായിരുന്നു ഓരോ പ്രവര്‍ത്തനവും. ആശ്രമത്തില്‍ ധാരാളം പറങ്കി(കശുമാവ്)മാവുണ്ടായിരുന്നു. അതില്‍ നിന്ന് വീഴുന്ന പറങ്കിയണ്ടി ശേഖരിക്കുന്ന കുട്ടികള്‍ക്കൊപ്പം അവരും ചേരും. അവര്‍ക്കത് ഒരു തിരിച്ചുപോകലാണ്.. താനും കുട്ടിയാകുന്നതുപോലെ ഒരുപാടു കുട്ടികളെക്കണ്ട് അവരെ നേര്‍വഴിക്ക് നയിച്ച ആ ടീച്ചറമ്മയ്ക്ക് തോന്നും. ആശ്രമോചിതമായ രീതിയില്‍ നമ്മുടെ കുട്ടികളെ വളര്‍ത്തണമെന്ന് എപ്പോഴും സ്‌നേഹത്തോടെ മാത്രം ശാസിച്ചിരുന്ന ടീച്ചര്‍ വിട്ടുപോയത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതൃമണ്ഡലത്തിന്റെ പ്രവര്‍ത്തകര്‍ക്കും ആശ്രമത്തിന്റെ നാനാതുറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു തീരാ വേദനയാണ്. ടീച്ചറുടെ ആത്മാവിന് എന്തുകാരുണ്യമാണോ ലഭിക്കേണ്ടത് അത് ലഭിക്കേണമേ എന്ന് പരമകാരുണികനായ ഗുരുവിനോട് പ്രാര്‍ത്ഥിക്കുന്നു.

Related Articles

Back to top button