ലാവലിൻ കേസില്‍ ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യർ അന്തരിച്ചു. ലാവ്ലിൻ കേസില്‍ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷം മുൻപ് കോടതിയില്‍ ഹർജി നല്‍കി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ആറര വർഷം മുൻപ് അദ്ദേഹം കോടതിയില്‍ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പാക്കാതെ നിലനില്‍ക്കുകയാണ്. 38 തവണയിലേറെയായി സുപ്രീം കോടതി ലാവലിൻ കേസ് മാറ്റിവയ്ക്കുകയാണ്. കഴിഞ്ഞദിവസം രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയില്‍ വച്ചാണ് കസ്തൂരിരങ്ക അയ്യർ മരണപ്പെട്ടത്.
ശിക്ഷിക്കപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തെ പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്നു. 2017ല്‍ കോടതിയില്‍ ശിക്ഷാവിധി കേട്ട ശേഷം ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. അയ്യരടക്കം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്.
രണ്ട് ഹർജികളും നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് അദ്ദേഹത്തിന്റെ അന്ത്യം. തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. ജ്യോതി, ഡോ. പ്രീതി, ഡോ. മായ എന്നിവർ മക്കളും രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. എന്നിവർ മരുമക്കളുമാണ്.