KeralaLatest

ദൗത്യം എട്ടാം ദിവസം;ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

“Manju”

മാനന്തവാടി: ബേലൂര്‍ മഖ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യസംഘത്തിന് സിഗ്‌നല്‍ കിട്ടി. ഇത് ജനവാസമേഖലയാണ്. രാത്രിയില്‍ ആന കട്ടിക്കുളം- തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഖ്‌ന തമ്പടിച്ചത്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ ഏഴാം ദിവസവും അടുത്ത് കിട്ടിയില്ല. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഖ്‌ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. റാപ്പിഡ് റെസ്പോണ്‍സ് ടീമും വെറ്റിനറി ടീമും സര്‍വ്വസന്നാഹങ്ങളുമായി തമ്പടിച്ചിട്ടും ബേലൂര്‍ മഖ്‌ന ഒളിച്ചുകളി തുടര്‍ന്നു.

ഈ ദിവസങ്ങള്‍ക്കിടെ ദൗത്യ സംഘം ആനയെ നേരില്‍ കണ്ടത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്. ഇതിനിടയില്‍ രണ്ട് വട്ടം ദൗത്യസംഘം മയക്കുവെടി ഉതിര്‍ത്തിരുന്നു. തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന അടിക്കാടിന്റെ മറവ് പറ്റി ബേലൂര്‍ മഖ്‌ന അതിവേഗം നീങ്ങുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. ബേലൂര്‍ മഖ്‌നയ്ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതിനിടെ പുലിയും ദൗത്യസംഘത്തിനെതിരെ തിരിഞ്ഞിരുന്നു.

Related Articles

Back to top button