KeralaLatestPathanamthitta

പത്തനംതിട്ടയില്‍ ടാപ്പിംഗ് തെഴിലാളിയെ കൊന്ന കടുവ ചത്തു, ഭക്ഷണം കിട്ടാതെയാണ് മരണമെന്ന് പ്രാഥമിക നിഗമനം

“Manju”

സിന്ധുമോള്‍ ആര്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവ ചത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിയാര്‍ ഇഞ്ചപൊയ്കയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ഒമ്പത് മണിയോടെയാണ് ചത്തത്. കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ യുവാവിനെ കടുവ ആക്രമിച്ച്‌ കൊന്നത്. ഭക്ഷണം കിട്ടാതെയാണ് കടുവ അവശനായതെന്നാണ് പ്രാഥമിക നിഗമനം. മൃഗഡോക്ടറെത്തി പരിശോധിച്ച ശേഷം കടുവയെ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലുമെന്ന് വനമന്ത്രി കെ രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട തണ്ണിത്തോട് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള എസ്റ്റേറ്റില്‍ റബ്ബര്‍ വെട്ടാനെത്തിയ യുവാവിനെയാണ് കടുവ ആക്രമിച്ച്‌ കൊന്നത്.

വയനാട്ടില്‍ നിന്ന് വിദഗ്ധ സംഘത്തെയും കുങ്കി ആനയെയും അടക്കം എത്തിച്ച്‌ വനം വകുപ്പ് പല തവണ കടുവയെ പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും എല്ലാം പരിശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ കടുവയെ കണ്ടാല്‍ വെടിവച്ച്‌ കൊല്ലാനും തീരുമാനിച്ചിരുന്നു. മെയ് 14ന് ശേഷം കടുവയുടെ സാന്നിധ്യം കാണാത്തതിനെ തുടര്‍ന്ന് കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് നിഗമനത്തിലായിരുന്നു വനം വകുപ്പ്.

Related Articles

Back to top button