കാൻസറിനെ പ്രതിരോധിക്കാൻ പുതിയ മരുന്ന് പുറത്തിറക്കാനൊരുങ്ങി
മുംബയ്: കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും അതേ അവസ്ഥ വരുന്നത് പ്രതിരോധിക്കുന്നതിനുളള പുതിയ മരുന്ന് കണ്ടെത്തിയതായി മുംബയിലെ ടാറ്റാ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. മരുന്നിന് കാൻസർ ചികിത്സയിലുണ്ടാകുന്ന പാർശ്വഫലങ്ങള്‍ കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
കാൻസർ ചികിത്സയുടെ ഭാഗമായി ചെയ്യുന്ന റേഡിയേഷൻ,കീമോതെറാപ്പി തുടങ്ങിയവയുടെ പാർശ്വഫലങ്ങള്‍ രോഗികള്‍ക്ക് സഹിക്കുന്നതിലും അപ്പുറമാണ്, പുതിയ മരുന്ന് കഴിക്കുന്നതിലൂടെ രോഗികള്‍ക്ക് ഈ അവസ്ഥ പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. പത്ത് വർഷമെടുത്താണ് മരുന്ന് വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും ചെലവുകുറഞ്ഞ കാൻസർ ചികിത്സയാണിത്. വായ, ശ്വാസകോശം, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറിന് ഈ മരുന്ന് കൂടുതല്‍ ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.മരുന്ന് ഉപയോഗത്തിനുളള അനുമതിക്കായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എഫ്‌എസ്‌എസ്‌എഐ) അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും രാജേന്ദ്ര ബാഡ്‌വെ പറഞ്ഞു .
എലികളില്‍ വളർത്തിയെടുത്ത മനുഷ്യ കാൻസർ കോശങ്ങളെ പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണത്തിലൂടെയാണ് സംഘം വിജയം കണ്ടത്. കാൻസർ വീണ്ടും വരാൻ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിൻ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികകളാണിത്. റെസ് വെറാട്രോള്‍, കോപ്പർ സംയുക്തമാണ് മരുന്നില്‍ അടങ്ങിയിരിക്കുന്നത്.