InternationalLatest

ഗസ്സയില്‍ കൂട്ടക്കരുതി തുടരുന്നു; മരണസംഖ്യ 32,490 ആയി

“Manju”

ദുബൈ: അന്തർദേശീയ സമ്മർദ്ദങ്ങള്‍ അവഗണിച്ച്‌ ഗസ്സയില്‍ കൂട്ടക്കരുതി തുടർന്ന് ഇസ്രായേല്‍. റഫയിലും ഖാൻ യൂനുസിലും വടക്കൻ ഗസ്സയിലും സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ദക്ഷിണ ലബനാനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെ ഒമ്ബത് പേർ കൊല്ലപ്പെട്ടു.

റഫക്കു നേരെ കൂടുതല്‍ ശക്തമായ ആക്രമണം അനിവാര്യമെന്ന സൂചന നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ആസൂത്രിത കൂട്ടക്കുരുതി തടയാൻ ഉടൻ ഇടപെടണമെന്ന് യു.എന്നിനോടും അന്താരാഷ്ട്ര കോടതിയോടും ഹമാസ് ആവശ്യപ്പെട്ടു.

ഇസ്രായേല്‍ സുരക്ഷ ഉറപ്പാക്കാനുതകുന്ന എല്ലാ ലക്ഷ്യങ്ങളും നേടുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെ അമർച്ച ചെയ്യാൻ റഫക്കു നേരെയുള്ള ആക്രമണം ആവശ്യമാണ്. റഫയില്‍നിന്ന് ഒഴിഞ്ഞുപോകുന്നവർക്ക് ഭക്ഷണവും സുരക്ഷയും നല്‍കുമെന്നും നെതന്യാഹു അറിയിച്ചു.

15 ലക്ഷത്തോളം ഫലസ്തീനികള്‍ ഞെരുങ്ങിക്കഴിയുന്ന റഫയില്‍ കരയാക്രമണം ഉടൻ ആരംഭിക്കാനാണ് ഇസ്രായേല്‍ നീക്കം. ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 76 പേർ. ഇതോടെ, ഗസ്സയില്‍ മരണസംഖ്യ 32,490 ആയി.

ഗസ്സയിലേക്ക് മുടക്കം കൂടാതെ സഹായം എത്തിക്കണണെന്ന യു.എൻ അഭ്യർഥനയും ഇസ്രായേല്‍ നടപ്പാക്കിയില്ല. ആകാശമാർഗം എത്തിച്ച സഹായം ശേഖരിക്കാൻ ശ്രമിച്ച 12 ഫലസ്തീനികള്‍ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ലോകത്തിന്റെ മുഴുവൻ നോവായി മാറി.

തെക്കൻ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്ബതുപേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വടക്കൻ ഇസ്രായേലില്‍ ഒരാളും മരിച്ചു. ലെബനൻഇസ്രായേല്‍ അതിർത്തിയില്‍ ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് വ്യോമാക്രമണം.

ഇസ്‍ലാമിക് എമർജൻസി ആൻഡ് റിലീഫ് കോർപ്സിന്റെ ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്. ലബനാൻ, ഇസ്രായേല്‍ യുദ്ധത്തിന്റെ വ്യാപ്തി ഏറെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. രക്ഷാസമിതി പാസാക്കിയ പ്രമേയം തള്ളി ഫലസ്തീൻ ജനതക്കെതിരെ കൊടിയ ക്രൂരതകള്‍ തുടരുന്ന ഇസ്രായലിനെ അമർച്ച ചെയ്യാൻ ഉടൻ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

അമേരിക്കയിലേക്ക് ഇസ്രായേല്‍ സംഘത്തെ അയക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കൂടി ബൈഡൻ ഭരണകൂടവുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചന നല്‍കി നെതന്യാഹു. അത്യന്തം സങ്കീർണമായ ഈ ഘട്ടത്തില്‍ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പിന്തുണ ഇസ്രായേലിന് ഏറെ അനിവാര്യമെന്നും നെതന്യാഹു പറഞ്ഞു. റഫ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമേരിക്കൻ നേതൃത്വവുമായി ചർച്ച ചെയ്തെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചു.

 

Related Articles

Back to top button