മുംബൈ: രണ്ടായിരം രൂപയുടെ കറൻസികള്‍ മാറാനിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിൻ നല്‍കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എപ്രില്‍ രണ്ടാം തീയതി മുതല്‍ ഈ സൗകര്യം പുനസ്ഥാപിക്കും.തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 റിസർവ് ബാങ്ക് ഓഫീസുകളിലാണ് 2000 രൂപ നോട്ട് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ നിലവില്‍ സൗകര്യമുള്ളത്. കഴിഞ്ഞ മെയ് 19ന് ആണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.