IndiaLatest

കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

“Manju”

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്.

കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി ഇന്ന് നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയില്‍ കസ്റ്റഡിയില്‍ വേണ്ടി വരും. കെജ്‌രിവാള്‍ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിന്റെ പാസ്വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങള്‍ക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നല്‍കിയെന്നും ഇഡി കോടതിയില്‍ പറഞ്ഞു. വിജയ് നായര്‍ തന്നെ അല്ല അതിഷിയെ ആണ് സമീപിച്ചത് എന്ന് കെജ്‌രിവാള്‍ മൊഴി നല്‍കിയെന്നും ഇഡി പറഞ്ഞു.

കെജ്‌രിവാളിന് ജയിലില്‍ പുസ്തകങ്ങള്‍ എത്തിച്ചുനല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് പുസ്തകങ്ങള്‍ കൈമാറാന്‍ കെജ്‌രിവാള്‍ അനുമതി തേടുകയായിരുന്നു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാന്‍ തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ പ്രത്യേക അപേക്ഷ നല്‍കി

മാര്‍ച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റില്‍നിന്നു കെജ്‌രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാര്‍ച്ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ഡല്‍ഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടിയിരുന്നു. കസ്റ്റഡിയില്‍ നിന്നാണ് കെജ്‌രിവാള്‍ ഭരണം തുടരുന്നത്.

Related Articles

Back to top button