ന്യൂഡല്‍ഹി: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐക്ക് ലഭിച്ചത് നിർണ്ണായക വിവരങ്ങള്‍. ഡല്‍ഹിയിലെ കേശവ്പുരം മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
റെയ്ഡിനിടെ ഒരു വീട്ടില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെ അന്വേഷണ സംഘം രക്ഷപ്പെടുത്തിയിരുന്നു. നവജാതശിശുക്കള്‍ക്കായി 4 മുതല്‍ 5 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നതെന്ന് അറസ്റ്റിലായവർ മൊഴി നല്‍കി.
കുഞ്ഞുങ്ങളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നിലവില്‍ പുരോഗമിക്കുന്നത്. മനുഷ്യക്കടത്ത് സംഘം ആശുപത്രിയില്‍ നിന്നാണ് നവജാത ശിശുക്കളെ കടത്തുന്നതെന്നാണ് സൂചന.
ആശുപത്രിയിലെ വാർഡ് ബോയ് ഉള്‍പ്പെടെ കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കുട്ടികളെ വിറ്റ യുവതിയേയും വാങ്ങിയ ആളെയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടോളം കുഞ്ഞുങ്ങളെ സംഘം കൈമാറിയതായാണ് വിവരം.