ശാന്തിഗിരി അവധൂതയാത്രയ്ക്ക് കലൂരിലും പാലാരിവട്ടത്തും സ്വീകരണം
എറണാകുളം : ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് കലൂരിലും എറണാകുളം പാലാരിവട്ടത്തും വന്‍ സ്വീകരണം. ചന്ദിരൂര്‍ ജന്മഗൃഹത്തില്‍ നിന്നും ആരംഭിച്ച് കാലടി ആഗമനന്ദാശ്രമം, ആലുവ അദ്വൈതാശ്രമം തുടങ്ങി ഗുരുവിന്റെ ആദ്യകാല ആശ്രമജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയും സത്സംഗവും നടത്തിയ ശേഷമാണ് യാത്രസംഘം കലൂരില്‍ എത്തിയത്. ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നുളള ഗുരുഭക്തര്‍ പ്രാര്‍ത്ഥനകളോടെ യാത്രാസംഘത്തെ വരവേറ്റു. പഞ്ചവാദ്യവും മുത്തുക്കുടയും വരവേല്‍പ്പിന് മിഴിവേകി. വരവേല്‍പ്പിനു ശേഷം എറണാകുളം പാലാരിവട്ടത്തുള്ള ശാന്തിഗിരി ആശ്രമം ബ്രാഞ്ചിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷം 3 മണിക്ക് കുമര്‍ത്തുപടി കുടുംബക്ഷേത്രം, വഞ്ചിപ്പുര, കാര്‍ത്ത്യായനി മന്ദിരം (ഗുരുവിന്റെ മാതാവിന്റെ ഭവനം), എഴുപുന്ന ഭജനമഠം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം ആറു മണിയോടെ ആലപ്പുഴ തമ്പകച്ചുവട്ടിലെത്തും.
എഴുപത്തി രണ്ട് വര്‍ഷം ഗുരു നയിച്ച ത്യാഗജീവിതത്തിന്റെ സ്മരണകള്‍ ഉള്‍വഹിക്കുന്ന 25 സ്ഥലങ്ങളിലൂടെയാണ് യാത്ര. യാത്രയിലുടനീളം ഗുരു ഒപ്പമുണ്ടെന്ന അനുഭൂതിയാണ് യാത്രികര്‍ക്ക്. മുറജപം പോലെ അഖണ്ഡമന്ത്രാക്ഷരങ്ങളുരുവിട്ടും ഗുരുസ്മരണയിലണഞ്ഞുമാണ് ഓരോ ഭക്തന്റെയും യാത്ര.
ജപത്തിനും ധ്യാനത്തിനും പ്രാധാന്യം നല്‍കി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും യാത്രയെ നയിക്കുമ്പോള്‍ ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരുളള യാത്രസംഘത്തിന് അവധൂതയാത്ര അറിഞ്ഞതിനപ്പുറം അനുവത്തിലേക്കുളള യാത്ര കൂടിയാവുകയാണ്.